വസുധ ഫാംസിൽ നാടന്‍ പശുക്കൾക്കൊപ്പം അജീഷ്.
കോട്ടയം: ആഗ്രഹിക്കുന്നതെന്തും നേടാന്‍ പ്രാപ്തിയുള്ള ജോലി ഇട്ടെറിയുമ്പോള് തോട്ടയ്ക്കാട് പരിയാരം പാക്കത്ത് പടിഞ്ഞാറേതില്‍ എന്‍. അജീഷ് കുമാറിന്റെ മുന്നിലേക്കെത്തിയത് നാടന്‍ പശുക്കളുടെ സംരക്ഷകനും സംരംഭകനുമാകുക എന്ന നിയോഗമായിരുന്നു.
കോര്‍പറേറ്റ് മേഖലയിൽ ജോലി ചെയ്താല്‍ മാത്രമല്ല, നല്ല ക്ഷീരകർഷകനായി മികച്ച വരുമാനം നേടിയും ജീവിതം കെട്ടിപ്പടുക്കാനാകുമെന്ന് അജീഷ് തെളിയിക്കുന്നു. വസുധ ഫാംസ് ആന്‍ഡ് ഡയറി പ്രൊഡക്ട്സ് എന്നാണ് അജീഷിന്റെ പുതിയ ലോകത്തിനു പേര്.
നാല് വര്‍ഷം മുമ്പാണ് ജോലി ഉപേക്ഷിച്ച് അജീഷ് പശുവളര്‍ത്തലിലേക്ക് ഇറങ്ങിയത്. കോര്‍പറേറ്റ് മേഖലയിലെ സമാധാനക്കേടും സ്വസ്ഥതയില്ലാത്ത ജീവിതാന്തരീക്ഷവുമാണ് മാറ്റി ചിന്തിപ്പിച്ചത്. മായം കലരാത്ത പാലും പാല് ഉത്പന്നങ്ങളും നാട്ടുകാര്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യവും അതിനോടൊപ്പമുണ്ടായിരുന്നു, 20 സെന്റിലാണ് ഫാം പ്രവര്‍ത്തിക്കുന്നത്. മൂന്നു തൊഴുത്തുകളുണ്ട്.
നാടന്‍ പശുക്കളായതിനാല്‍ വലിയ ചെലവില്ല എന്ന കാരണമാണ് അവയെ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. വെച്ചൂര്‍, കാസര്‍ഗോഡ് കുള്ളന്‍, ചെറുവള്ളി തുടങ്ങിയ ഇനങ്ങളാണ് ഫാമില്‍ പ്രധാനമായുള്ളത്. 20 പശുക്കളുള്ളതില്‍ മൂന്നു വെച്ചൂര്‍ പശുക്കളും അഞ്ചു കാസര്‍ഗോഡ് കുള്ളന്മാരും ഒരു ചെറുവള്ളിയും ഒരു ഗിര്‍ പശുവുമാണുള്ളത്.
കാസര്‍ഗോഡ് കുള്ളന്റെ വംശവര്‍ധന നടത്തുന്നതിന് ഒരു മേറ്റിംഗ് ബുള്ളും അജീഷിന്റെ ഫാമിലുണ്ട്. പശുക്കള്‍ക്ക് പുറമെ പാലുത്പന്നങ്ങളും വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് അജീഷ്. ജൈവവളങ്ങള്‍, ജൈവ കീടനാശിനികള്‍, ജീവാമൃതം, ബയോഗ്യാസ് സ്ലറി, വെര്‍മികമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവയും വരുമാനസ്രോതസുകളാണ്.
നാടന്‍ കോഴികളും പച്ചക്കറി,വാഴ, കപ്പ, കാച്ചില്, ചേന,ചേമ്പ് ഇഞ്ചി,മഞ്ഞള്‍ എന്നിവയും മഞ്ഞള്‍പ്പൊടി പോലുള്ള മുല്യവര്‍ധിത ഉത്പന്നങ്ങളും അജീഷിന്റെ പക്കലുണ്ട്. നാടന്‍ കന്നുകുട്ടികളെ ആവശ്യമുള്ളവര്‍ക്ക് വില്പനയും നടത്തുന്നുണ്ട്.
അജീഷിന്റെ സംരംഭത്തിന് എല്ലാ പിന്തുണയുമായി ബാങ്ക് ജീവനക്കാരിയായ ഭാര്യ ശ്രീവിദ്യയും മക്കളായ ദേവദര്ശ, ദര്‍ശിത്, ദക്ഷിത് എന്നിവരും ഒപ്പമുണ്ട്.