കൊടിക്കുന്നിൽ സുരേഷ് എംപി
മാവേലിക്കര: പരീക്ഷാ നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും അദ്ദേഹത്തിന്റെ പ്രസംഗം നിരന്തരം തടസപ്പെടുത്തുകയും ചെയ്ത ഭരണപക്ഷത്തിന്റെ നടപടി ജനാധിപത്യത്തിന് നേരേയുള്ള കടന്നാക്രമണമാണെന്ന് കോണ്‍ഗ്രസ് ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എംപി പ്രസ്താവിച്ചു.
ലോക്സഭയില്‍ പ്രതിപക്ഷ നേതാവിന് തന്റെ നിലപാടുകള്‍ അവതരിപ്പിക്കാനുള്ള ഭരണഘടനാപരവും പാര്ലമെന്ററിപരവുമായ അവകാശം പോലും നിഷേധിക്കാന്‍ ഭരണപക്ഷം ശ്രമിക്കുന്നത് ജനാധിപത്യ സ്ഥാപനങ്ങളോടുള്ള അവഹേളനമാണ്. വിമര്‍ശനങ്ങളെ നേരിടാന്‍ രാഷ്ട്രീയമായി കഴിയാത്തതിന്റെയും രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറല്ലാത്തതിന്റെയും തെളിവാണ് ഈ നടപടി. പരീക്ഷാ സംവിധാനത്തിലെ ക്രമക്കേടുകള്‍, ചോദ്യപേപ്പര്‍ ചോര്‍ച്ച, വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന ഗുരുതര വിഷയങ്ങള്‍ എന്നിവ സഭയില്‍ ഉന്നയിക്കപ്പെടാതിരിക്കാനാണ് ഭരണപക്ഷം ബോധപൂര്‍വം ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ സഭയില്‍ അവതരിപ്പിക്കാനുള്ള അവസരം പോലും നിഷേധിച്ചത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. പാര്‍ലമെന്റ് ഭരണപക്ഷത്തിന്റെ മാത്രം വേദിയല്ലെന്നും ജനങ്ങളുടെ ശബ്ദം ഉയര്‍ത്തുന്ന പ്രതിപക്ഷത്തിന്റെയും വേദിയാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്താനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കും. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസും സഭയുടെ അന്തസും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഭരണപക്ഷത്തിനുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജനാധിപത്യ മൂല്യങ്ങളെയും പാര്‍ലമെന്റി മര്യാദകളെയും തകര്‍ക്കുന്ന ഇത്തരം നടപടികളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുകയും, പ്രതിപക്ഷത്തിന് അവരുടെ അഭിപ്രായങ്ങള്‍ സ്വതന്ത്രമായും തടസമില്ലാതെയും അവതരിപ്പിക്കാനുള്ള സാഹചര്യം ഉറപ്പാക്കുകയും വേണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു.
Tags : democracy NattuVishasham DistrictNews