മാഹി: ചോമ്പാല പോലീസ് സ്റ്റേഷൻ പരിധിയിലെ മാഹി റെയിൽവെ സ്റ്റേഷനും പരിസരവും സാമൂഹിക വിരുദ്ധരുടെയും മദ്യ-മയക്കുമരുന്ന് സംഘങ്ങളുടേയും താവളമായി മാറിയതായി നാട്ടുകാർ ആരോപിക്കുന്നു.
അജ്ഞാത സംഘങ്ങൾ തീവണ്ടി ഇറങ്ങി വരുന്നവരെയും പ്രദേശത്തുള്ളവരെയും മർദിക്കുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞദിവസം രാത്രി മാഹി പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ പുതുച്ചേരി സ്വദേശി സെൽവകുമാറിനെ (29) ഒരുസംഘം മർദിച്ചതായും പരാതിയുണ്ട്. കല്ല് കൊണ്ട് ഇടിച്ചതായും പരാതിയിൽ പറയുന്നു.
പാർക്കിംഗ് ഗ്രൗണ്ടിനടുത്ത് സുഹൃത്തിനോട് സംസാരിച്ചു നിൽക്കവെ അകാരണമായി മർദനമേൽക്കുകയായിരുന്നു. ഇടത് കാൽമുട്ടിന് പരിക്കേറ്റതിനാൽ ഇദ്ദേഹത്തെ മാഹി ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചോമ്പാല പോലീസ് സ്ഥലത്തെത്തി കെസെടുത്ത് അന്വേഷണം തുടങ്ങി. ഈ പ്രദേശത്ത് മതിയായ പോലീസുകാർ ഇല്ലെന്ന പരാതിയും ഉയരുന്നുണ്ട്. ഇതിന് മുന്പ് കോയമ്പത്തൂരിൽ നിന്ന് വന്ന് ട്രെയിനിയിറങ്ങി നടന്നുപോകുകയായിരുന്ന വിദ്യാർഥി സംഘത്തിനും മർദനമേറ്റിരുന്നു.