അപകടാവസ്ഥയിലുള്ള അക്വഡേറ്റ്.
കാലടി: ദേശം-വല്ലംകടവ് പാതയിൽ പാറപ്പുറത്ത് റോഡിന് കുറുകെ സ്ഥാപിച്ചിരിക്കുന്ന അക്വഡേറ്റ് ഭീഷണിയാകുന്നു. മൂന്നു മീറ്ററിൽ അധികം ഉയരം വരുന്ന വാഹനങ്ങൾ ഈ വഴി കടന്നു വന്നാൽ അക്വഡേറ്റിൽ ഇടിക്കുകയും കേടുപാടുകൾ വരികയും ചെയ്യുന്നത് പതിവാണ്. ജലസേചന, പൊതുമരാമത്ത് വകുപ്പുകളോട് പലതവണ ആവശ്യപ്പെട്ടെങ്കിലും ഉടമസ്ഥാവകാശ തർക്കവും സംരക്ഷണ കവചം ഒരുക്കേണ്ടത് ആരെന്ന തർക്കവും നിലനിൽക്കുന്നതിനാൽ യാതൊരു നടപടിയുമില്ല.
കാലടി പാലത്തിലെ അറ്റകുറ്റപ്പണികൾ മൂലം ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങൾ സമാന്തര പാതയായി ദേശം-വല്ലംകടവ് റോഡിനെയാണ് ആശ്രയിക്കുന്നത്. ഇന്നലെ വല്ലത്തുനിന്നും സ്ക്രാപ്പ് കയറ്റി വന്ന വലിയ ഉയരമുള്ള ലോറി ട്രാൻസ്ഫോർമറിലും വൈദ്യുതി ലൈനുകളിലും ഇടിച്ച് രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയിരുന്നു. ഇതിനുപുറമേ ഇന്നലെ രാത്രി രണ്ട് വലിയ കണ്ടെയ്നർ ലോറികൾ അക്വഡേറ്റിൽ ഇടിച്ച് അക്വഡേറ്റ് തൽസ്ഥാനത്തു നിന്നും നീങ്ങുകയും വിള്ളൽ വീഴുകയും ചെയ്തു.
അക്വഡേറ്റിനോട് ചേർന്നാണ് 200 കെവിയുടെ ട്രാൻസ്ഫോമർ സ്ഥിതി ചെയ്യുന്നുണ്ട്. അക്വഡേറ്റ് തകർന്ന് ട്രാൻസ്ഫോർമറിന് മുകളിലേക്ക് വീണാൽ വലിയ അത് വലിയ അപകടത്തിന് ഇടയാക്കും. അഞ്ച് വാർഡുകളുടെ കുടിവെള്ള ജലവിതരണ സ്രോതസുകൾ മുടങ്ങുകയും ചെയ്യും. വിഷയത്തിൽ ജലസേചന പൊതുമരാമത്ത് വകുപ്പുകൾ പരസ്പരം പഴിചാരി കൈയൊഴിയുകയാണ്. പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ പോളിന്റെ നേതൃത്വത്തിൽ വിഷയം അൻവർ സാദത്ത് എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രശ്നപരിഹാരത്തിന് അടിയന്തിര ഇടപെടൽ നടത്തുമെന്ന് എംഎൽഎ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പിഡബ്ല്യുഡി, ഇറിഗേഷൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.