ശബരിമല സന്നിധാനത്തു നടന്ന തിരുവോണസദ്യ.
ആറന്മുള: പാർഥസാരഥി ക്ഷേത്രത്തിൽ തിരുവോണ നാളിലേക്കുള്ള വിഭവങ്ങളുമായി എത്തിയ തിരുവോണത്തോണിക്കു വരവേല്പ് . കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രകടവില്നിന്ന് ഉത്രാടനാൾ സന്ധ്യയ്ക്കു പുറപ്പെട്ട തോണി തിരുവോണനാൾ പുലർച്ചെയാണ് ആറന്മുളയിലെത്തിയത്. അബിൻ വർക്കി എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും പള്ളിയോട സേവാസംഘം, ദേവസ്വം ബോർഡ് ഭാരവാഹികളും ഭക്തരും അടക്കം തോണിയെ വരവേൽക്കാൻ എത്തിയിരുന്നു. പള്ളിയോടങ്ങളുടെ അകന്പടിയിൽ പന്പാനദിയിലൂടെയുള്ള യാത്രയിൽ ആചാരങ്ങൾ നിർവഹിച്ചാണ് മങ്ങാട്ട് ഇല്ലത്തെ ഭട്ടതിരിയുടെ നേതൃത്വത്തിലുള്ള സംഘം ആറന്മുളയിലെത്തിയത്.
പുലർച്ചെ പമ്പയുടെ ഇരു കരകളിലും മൺ ചിരാതുകൾ കത്തിച്ച് ആളുകൾ തോണിക്കു സ്വീകരണം നൽകി. ഇരുകരകളിലും ജ്വലിച്ചുയർന്ന ദീപ നാളങ്ങൾ പമ്പാ നദിയിൽ പ്രതിഫലിച്ചു.
പള്ളിയോടങ്ങളുടെ അകമ്പടിയോടെ തിരുവോണത്തോണി ക്ഷേത്രക്കടവിനെ ലക്ഷ്യമാക്കി നീങ്ങി. ഇരു കരകളിൽ നിന്നും നിറപറകൾ ഏറ്റുവാങ്ങി ക്ഷേത്രക്കടവിലെത്തിയ തോണിയെ ആയിരക്കണക്കിന് ഭക്തരും ദേവസ്വം ബോർഡ് അധികൃതരും ചേർന്ന് സ്വീകരിച്ചു. മങ്ങാട്ട് ഭട്ടതിരി ക്ഷേത്രത്തിൽ പ്രവേശിച്ച് കെടാവിളക്കിലേക്കുള്ള ദീപം മേൽശാന്തിക്ക് കൈമാറിയശേഷം പുറത്തിറങ്ങി.
തുടർന്ന് തിരുവോണ സദ്യക്കുള്ള ഒരുക്കം ആരംഭിച്ചു. തിരുവോണ സദ്യ കഴിഞ്ഞ ഭട്ടതിതിരി വൈകുന്നേരം ദീപാരാധന തൊഴുതശേഷം ദേവസ്വം ബോർഡ് നൽകുന്ന പണക്കിഴി സ്വീകരിച്ച് ഇത് ഭഗവാന് സമർപ്പിച്ച് പ്രാർഥിച്ചാണ് കോട്ടയം കുമാരനല്ലൂരിലേക്ക് മങ്ങാട്ട് ഇല്ലത്തെ അനൂപ് നാരായണ ഭട്ടതിരി മടങ്ങിയത്.