പ്രതീകാത്മക ചിത്രം
തിരുവല്ല: മയക്കുമരുന്ന് വില്പനക്കാരെന്നു മുദ്രകുത്തി സദാചാര പോലീസ് ചമഞ്ഞ് സഹോദരങ്ങൾക്കുനേരേ ക്രൂര ആക്രമണം. നിരണം വൈക്കത്തുശേരിൽ ക്രിസ്റ്റി (21), ഇവാൻ (15) എന്നിവർക്കാണ് ക്രൂരമർദനമേറ്റത്. ഷട്ടിൽ കോർക്ക് വാങ്ങാനായി കടപ്രയിലെ കടയിലേക്ക് സ്കൂട്ടറിൽ തിരിയുമ്പോൾ, തിരിഞ്ഞ് നോക്കിയത് ഇഷ്ടപ്പെടാതിരുന്ന ഇന്നോവ കാറിൽ സഞ്ചരിച്ചിരുന്ന കടപ്ര സ്വദേശി കണ്ണനും പെരിങ്ങര സ്വദേശി സനോജുമാണ് ഇവരെ മർദ്ദിച്ചതെന്നാണ് പരാതി.
പ്രായപൂർത്തിയാകാത്ത കുട്ടിക്ക് അടക്കം ക്രൂരമർദനമാണ് ഏൽക്കേണ്ടിവന്നത്. ഇരുവരെയും തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രൂരമർദനത്തിന്റെ പാടുകളാണ് ഇവരുടെ ശരീരത്തിലുള്ളത്. ക്രിസ്റ്റിയെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിരുവോണ നാളിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളിക്കാൻ ഷട്ടിൽ കോർക്ക് വാങ്ങാൻ ക്രിസ്റ്റിയും ഇവാനും നിരണത്ത് നിന്ന് കടപ്രയിൽ എത്തുന്നത്.
കറുത്ത വസ്ത്രം ധരിച്ച ഇവരെ വസ്ത്രത്തിന്റെ പേരിൽ അധിക്ഷേപിക്കുകയും എംഡിഎംഎ ഉണ്ടോടാ എന്ന് ചോദിച്ച് തടഞ്ഞുവച്ച് മർദിക്കുകയുമായിരുന്നു. ക്രിസ്റ്റിയുടെ കൈവശമുണ്ടായിരുന്ന ഐ ഫോണും അക്രമികൾ നശിപ്പിച്ചു. ക്രിസ്റ്റിയെ മർദ്ദിക്കുന്നത് കണ്ട് മൊബൈലിൽ വീഡിയോ പകർത്താൻ ശ്രമിച്ച ഇവാനെയും ഇരുവരും ക്രൂരമായി മർദ്ദിച്ചു. കരഞ്ഞു കൊണ്ട് ഓടിയ ഇവാനെ പിന്നാലെ ചെന്ന് വീണ്ടും മർദ്ദിച്ച് മൊബൈൽ ഫോൺ പിടിച്ചെടുത്തു. ഫോൺ പിന്നീട് നശിപ്പിക്കുകയും ചെയ്തതായി പറയുന്നു. കുട്ടികൾക്കു നേരേയുണ്ടായ ആക്രമണത്തിൽ വ്യാപക പ്രതിഷേധം ഉയർന്നു. പ്രതികളെ തിരിച്ചറിഞ്ഞു പരാതി നൽകിയിട്ടും ഇവരെ പിടികൂടാൻ പോലീസ് മടി കാട്ടിയതായും ആക്ഷേപമുണ്ടായി. പുളിക്കീഴ് പോലീസാണ് കേസെടുത്തത്. ജനപ്രതിനിധികളടക്കം ഇടപെട്ടതോടെ ഇന്നലെ വൈകുന്നേരമാണ് അന്വേഷണം ഊർജിതമാക്കിയത്.