കൽപ്പറ്റയിൽ ടി. സിദ്ദിഖ് നേടിയത് യുഡിഎഫ് നേതൃത്വത്തേയും ഞെട്ടിച്ച വിജയം
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിൽ കോണ്‍ഗ്രസ് സ്ഥാനാർഥി ടി. സിദ്ദിഖ് നേടിയത് യുഡിഎഫ് സംസ്ഥാന, ജില്ലാ നേതൃത്വത്തെയും ഞെട്ടിച്ച വിജയം.
സിദ്ദിഖിന് 15,000നടുത്ത് ഭൂരിപക്ഷമാണ് യുഡിഎഫ് കണക്കുകൂട്ടിയിരുന്നത്. എന്നിരിക്കേയാണ് 45,301 വോട്ട് ഭൂരിപക്ഷം. 2021ലെ തെരഞ്ഞെടുപ്പിൽ 5,470 വോട്ടാണ് സിദ്ദിഖിന് തൊട്ടടുത്ത എതിർ സ്ഥാനാർഥി എൽജെഡിയിലെ എം.വി. ശ്രേയാംസ്കുമാറിനേക്കാൾ അധികം നേടിയത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലം പരിധിയിൽ ഐക്യമുന്നണിക്ക് ഇടതുമുന്നണിയേക്കാൾ 10,682 വോട്ടാണ് കൂടുതൽ കിട്ടിയത്. തദ്ദേശ തെരഞ്ഞെടുപ്പിലേതിലും വളരെ മികച്ച പ്രകടനമാണ് ഇക്കുറി മണ്ഡലത്തിൽ യുഡിഎഫ് കാഴ്ചവച്ചത്.
കൽപ്പറ്റ നഗരസഭയും മുട്ടിൽ, കോട്ടത്തറ, തരിയോട്, മൂപ്പൈനാട്, പടിഞ്ഞാറത്തറ, കണിയാന്പറ്റ, മേപ്പാടി, പൊഴുതന, വെങ്ങപ്പള്ളി, വൈത്തിരി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കൽപ്പറ്റ നിയോജകമണ്ഡലം. ഈ തദ്ദേശ സ്ഥാപന പരിധികളിൽ ഒന്നിൽപോലും പിടിച്ചുനിൽക്കാൻ എൽഡിഎഫിന് കഴിഞ്ഞില്ല. തുരങ്കപാതയും ടൗണ്‍ഷിപ്പും ഉൾപ്പെടെ പദ്ധതികൾ മുൻനിർത്തി എൽഡിഎഫ് നടത്തിയ പ്രചാരണം സമ്മതിദായകരിൽ ചലനം ഉണ്ടാക്കിയില്ല. എൽഡിഎഫ് സ്ഥാനാർഥി ആർജെഡിയിലെ പി.കെ. അനിൽകുമാറിന് 52348 ഉം ബിജെപി സ്ഥാനാർഥി പ്രശാന്ത് മലവയലിന് 1917 ഉം വോട്ടാണ് നേടാനായത്.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽഗാന്ധിക്കു 1,01,229 വോട്ടാണ് ലഭിച്ചത്. 37,475 വോട്ടാണ് എൽഡിഎഫിനു നേടാനായത്.
2024 തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി 88,786 വോട്ട് കരസ്ഥമാക്കി. തൊട്ടടുത്ത എതിർ സ്ഥാനാർഥി സിപിഐയിലെ ആനി രാജയ്ക്ക് 39,129 വോട്ട് ലഭിച്ചു. ബിജെപിയിലെ കെ. സുരേന്ദ്രന് 24,431 വോട്ടാണ് കിട്ടിയത്.ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ പ്രിയങ്ക ഗാന്ധിക്ക് 86,466 ഉം സിപിഐയിലെ സത്യൻ മൊകേരിക്ക് 24,431 ഉം ബിജെപിയിലെ നവ്യ ഹരിദാസിന് 19,099 ഉം വോട്ടാണ് നേടാനായത്.
ടി. സിദ്ദിഖ്
കോഴിക്കോട് പെരുമണ്ണ പന്നീർക്കുളം തുവക്കോട്ട് കാസിം-നബീസ ദന്പതികളുടെ മകനാണ് 52 കാരനായ ടി. സിദ്ദിഖ്. കെഎസ്യു കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ് യൂണിറ്റ് പ്രസിഡന്റ്, ദേവഗിരി കോളജ് യൂണിയൻ ചെയർമാൻ, കോഴിക്കോട് ലോ കോളജ് യൂണിറ്റ് പ്രസിഡന്റ്, കാലിക്കട്ട് യൂണിവേഴ്സിറ്റി സെനറ്റ് അംഗം (1997-2000), യൂത്ത് കോണ്‍ഗ്രസ് പെരുവയൽ മണ്ഡലം ജനറൽ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് (2002-2006), സംസ്ഥാന പ്രസിഡന്റ് (2006-2008), കെപിസിസി ജനറൽ സെക്രട്ടറി(2012-2016), കെപിസിസി വർക്കിംഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ബികോം, എൽഎൽബി ബിരുദധാരിയാണ്. 2014ൽ കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലും 2016ൽ കുന്ദമംഗലം നിയമസഭാ മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാർഥിയായിയിരുന്നു. സബർമതി ഗൃഹനിർമാണ പദ്ധതി ചെയർമാൻ, എംവിആർ കാൻസർ സെന്റർ ഡയറക്ടർ, ഇന്ദിരാഗാന്ധി ഫൗണ്ടേഷൻ ചെയർമാൻ, ഇഗ്മ ചെയർമാൻ, റെയിൽവെ കണ്‍സൾട്ടീവ് കമ്മിറ്റി അംഗം തുടങ്ങി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ഷറഫുന്നീസയും ആദിൽ, ആഷിഖ്, സിൽ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.
ബത്തേരിയിൽ ഇടത് കണക്കുകൾ അപ്പാടെ തെറ്റി
കൽപ്പറ്റ: വയനാട്ടിൽ ഇടതുമുന്നണി നേരിയ വിജയപ്രതീക്ഷ പുലർത്തിയ മണ്ഡലമാണ് ബത്തേരി.മണ്ഡലത്തിൽ ബിജെപി 30,000ൽ കുറയാതെ വോട്ട് പിടിച്ചാൽ യുഡിഎഫ് സ്ഥാനാർഥി ഐ.സി. ബാലകൃഷ്ണൻ വീഴുമെന്നായിരുന്നു എൽഡിഎഫ് പ്രതീക്ഷ. ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥി എ.എസ്. കവിത 30,000ൽ പരം വോട്ട് നേടുമെന്നായിരുന്നു ബിജെപി ജില്ലാ നേതൃത്വത്തിന്റെ അവകാശവാദം. എന്നിരിക്കേയാണ് ബാലകൃഷ്ണന്റെ ഉജ്വല വിജയം. 16,597 വോട്ടാണ് അദ്ദേഹത്തിന്റെ ഭൂരിപക്ഷം. പോൾ ചെയ്തതിൽ 78,936 വോട്ടാണ് ബാലകൃഷ്ണന് ലഭിച്ചത്. 2021ലെ 11,822 വോട്ട് ഭൂരിപക്ഷം ബാലകൃഷ്ണൻ മെച്ചപ്പെടുത്തി.
എൽഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ എം.എസ്. വിശ്വനാഥന് ഇക്കുറി 62,339 വോട്ടാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർഥി എ.എസ്. കവിതയ്ക്ക് ലഭിച്ചത് 31,308 വോട്ട്. തുടർച്ചയായി നാലാം തവണയാണ് ബാലകൃഷ്ണൻ ബത്തേരി മണ്ഡലത്തിൽ ജയിച്ചുകയറുന്നത്. സഹകരണ ബാങ്ക് നിയമനങ്ങൾ, ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യ എന്നിവയുമായി ബന്ധപ്പെട്ട് ആരോപണങ്ങളും കേസുകളും തെരഞ്ഞെടുപ്പിൽ ബാലകൃഷ്ണന് തിരിച്ചടിയായില്ല. ബത്തേരി മുനിസിപ്പാലിറ്റിയും മുള്ളൻകൊല്ലി, പുൽപ്പള്ളി, പൂതാടി, നൂൽപ്പുഴ, നെൻമേനി, മീനങ്ങാടി, അന്പലവയൽ പഞ്ചായത്തുകളും അടങ്ങുന്നതാണ് ബത്തേരി മണ്ഡലം. ഇതിൽ ഒരിടത്തുപോലും എൽഡിഎഫിനു ലീഡ് പിടിക്കാനായില്ല. വോട്ട് ചോർച്ചയ്ക്കുള്ള പഴുതുകൾ ഫലപ്രദമായി അടയ്ക്കാൻ ബാലകൃഷ്ണനും യുഡിഎഫിനും കഴിഞ്ഞു.
ഐ.സി. ബാലകൃഷ്ണൻ
മാനന്തവാടി തലപ്പുഴ വാളാട് ഇല്ലത്തുമൂല വീട്ടിൽ ചന്ദു-മീനാക്ഷി ദന്പതികളുടെ മകനാണ് 52 കാരനായ ഐ.സി. ബാലകൃഷ്ണൻ. കെഎസ്യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ ഇദ്ദേഹം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കെ വയനാട്ടിൽ നിരവധി സമരങ്ങൾ നടത്തി ശ്രദ്ധേയനായിരുന്നു. വാളാട് ഗവ. എച്ച്എസിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1994-95 കാലഘട്ടത്തിലാണ് രാഷ്ട്രീയത്തിലെത്തുന്നത്. 2002 മുതൽ 2004 വരെ യൂത്ത് കോണ്‍ഗ്രസ് തവിഞ്ഞാൽ മണ്ഡലം പ്രസിഡന്റായിരുന്നു. 2004 മുതൽ 2007 വരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായി. 2001 മുതൽ 2005 വരെ തവിഞ്ഞാൽ പഞ്ചായത്തിലെ കാരച്ചാൽ വാർഡിൽ ജയിച്ച ബാലകൃഷ്ണൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. 2006 മുതൽ 2011 വരെ ജില്ലാ പഞ്ചായത്തിലെ തവിഞ്ഞാൽ ഡിവിഷൻ അംഗമായി. 2007 മുതൽ 2009 വരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന്റെ ചുമതല വഹിച്ചു. ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. കേണിച്ചിറയിലാണ് നിലവിൽ സ്ഥിരതാമസം. ഭാര്യ ലക്ഷ്മിയും കാവ്യ കൃഷ്ണ, ആര്യ കൃഷ്ണ, അഭിന കൃഷ്ണ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.
മാനന്തവാടി തിരിച്ചുപിടിച്ചതിന്റെ ആമോദത്തിൽ യുഡിഎഫ്
കൽപ്പറ്റ: 2016ലും 2021ലും കൈവിട്ട മണ്ഡലം തിരിച്ചുപിടിച്ചിതിന്റെ ആമോദത്തിലാണ് മാനന്തവാടിയിൽ യുഡിഎഫ് നേതാക്കളും അണികളും. വലിയ ഭൂരിപക്ഷം ഇല്ലെങ്കിലും മണ്ഡലത്തിൽ തുടർച്ചയായി മൂന്നാം തവണയും ജയിച്ചുകയറാമെന്ന് എൽഡിഎഫ് സ്ഥാനാർഥി ഒ.ആർ. കേളു കരുതിയിരിക്കേയാണ് കോണ്‍ഗ്രസിലെ ഉഷ വിജയന്റെ വിജയം. 10,543 വോട്ടാണ് അവരുടെ ഭൂരിപക്ഷം. മണ്ഡലം ഇക്കുറി നഷ്ടമാകുമെന്നായിരുന്നു പോളിംഗിന് ശേഷമുള്ള എൽഡിഎഫ് വിലയിരുത്തൽ.
എന്നാൽ വിജയം തനിക്കൊപ്പമെന്നാണ് കാലാവധി പൂർത്തിയായ മന്ത്രിസഭയിയിൽ അംഗമായ കേളു അടുത്ത സുഹൃത്തുക്കളോട് പറഞ്ഞത്. വ്യക്തിബന്ധങ്ങൾ തുണയാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. അത് അസ്ഥാനത്തായി. 2016ൽ 1,307 ഉം 2021ൽ 12,282 ഉം വോട്ടായിരുന്നു കേളുവിന്റെ ഭൂരിപക്ഷം. ഇക്കുറി പോൾ ചെയ്തതിൽ 77,425 വോട്ടാണ് ഉഷ വിജയന് ലഭിച്ചത്. കേളുവിന് 66,882 വോട്ട് കിട്ടി. എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചതാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയം സാധ്യമാക്കിയത്. 2016ലും 2021ലും ഇതായിരുന്നില്ല സ്ഥിതി.
കോണ്‍ഗ്രസിലെ വിഭാഗീയതയാണ് രണ്ട് തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് സ്ഥാനാർഥി പി.കെ. ജയലക്ഷ്മിക്ക് വിനയായത്. മാനന്തവാടി നഗരസഭയും എടവക, തിരുനെല്ലി, തവിഞ്ഞാൽ, പനമരം, വെള്ളമുണ്ട, തൊണ്ടർനാട് പഞ്ചായത്തുകളും അടങ്ങുന്നതാണ് മാനന്തവാടി നിയമസഭാ മണ്ഡലം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുനെല്ലി പഞ്ചായത്തിൽ മാത്രമാണ് ഇടതുമുന്നണിക്ക് ഭരണം കിട്ടിയത്. നഗരസഭയടക്കം മറ്റു തദ്ദേശ സ്ഥാപനങ്ങൾ യുഡിഎഫിന് ഒപ്പം നിന്നു. മണ്ഡലം പരിധിയിൽ വലതു മുന്നണിക്ക് ഇടത് മുന്നണിയേക്കാൾ 11,543 വോട്ട് അധികം നേടാനായിരുന്നു.
2024 ലോക്സഭാ തെരഞ്ഞടുപ്പിൽ നിയോജകമണ്ഡലത്തിൽ കോണ്‍ഗ്രസിലെ രാഹുൽ ഗാന്ധിക്ക് 79,026 ഉം സിപിഐയിലെ ആനി രാജയ്ക്ക് 40,305 ഉം ബിജെപിയിലെ കെ. സുരേന്ദ്രന് 25,503 ഉം വോട്ടാണ് ലഭിച്ചത്. ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ പ്രിയങ്ക ഗാന്ധിക്ക് 74,829 ഉം സിപിഐയിലെ സത്യൻ മൊകേരിക്ക് 32,056ഉം ബിജെപിയിലെ നവ്യ ഹരിദാസിന് 20,207 ഉം വോട്ട് കിട്ടി.
ഉഷ വിജയൻ
പടിഞ്ഞാറത്തറ പതിനാറാംമൈൽ ചുണ്ടക്കണ്ടി ശാന്ത-അണ്ണൻ ദന്പതികളുടെ മകളാണ് 46കാരിയായ ഉഷ വിജയൻ. ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, എടവക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്നിങ്ങനെ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2005-2010ൽ എടവക പഞ്ചായത്ത് അംഗമായിരുന്നു. 2010-2015ൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി. 2015-2020ൽ എടവക പഞ്ചായത്ത് പ്രസിഡന്റിയി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എടവക പഞ്ചായത്തിലെ പള്ളിക്കൽ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ വിജയിച്ചിരുന്നു. മാനന്തവാടി എടവക എള്ളുമന്ദം വിജയൻ കുട്ടോംനടയാണ് ഭർത്താവ്. ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ കമാൻഡോയായ അഭയ്കൃഷ്ണ കെ. വിജയ്, വിദ്യാർഥി വിവേകാനന്ദ് എന്നിവർ മക്കളാണ്.