എംസി റോഡിലേക്കുള്ള മേൽപാലം കാടുകയറിയ നിലയിൽ
കോട്ടയം: നുറൂകണക്കിനു യാത്രക്കാർ ദിവസവും സഞ്ചരിക്കുന്ന നാഗമ്പടം റെയിൽവേ മേൽപാലത്തിനു സമീപത്തെ കാടുകൾ വെട്ടിത്തെളിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മേൽപാലത്തിനു സമീപം കാടുപിടിച്ചു കിടക്കുന്നതിനു പുറമെ രാപകൽ വ്യത്യാസമില്ലാതെ മേൽപാലത്തിൽ തെരുവു നായ്ക്കളുടെ ശല്യവും രൂക്ഷമാണ്.
സന്ധ്യ കഴിഞ്ഞാൽ ലഹരി മാഫിയ സംഘങ്ങളും സാമൂഹിക വിരുദ്ധരും തമ്പടിക്കുന്നതും മേൽപാലത്തിലാണ്. പകൽ സമയങ്ങളിൽ യാചകർ ഉൾപ്പെടെയുള്ളവരും മേൽപാലത്തിലാണ് കഴിയുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി പകൽ സമയങ്ങളിൽ മാത്രമാണ് കാൽനടയാത്രക്കാർ ഇതു വഴി സഞ്ചരിച്ചിരുന്നത്. പ്രദേശത്ത് കാട് മൂടിയതോടെ ഇഴജന്തുക്കളെ ഭയന്നാണ് യാത്രക്കാർ സഞ്ചാരിക്കുന്നത്. കാട് മൂടിക്കിടക്കുന്നതിനാൽ പലപ്പോഴും ഇവിടങ്ങളിൽ ഇഴജന്തുക്കളെയും കീരികളെയും കാണാറുണ്ട്.
മേൽപാലത്തിലുടെ റെയിൽവേ സ്റ്റേഷനിലേക്കും നാഗമ്പടം ബസ് സറ്റാൻഡിലേക്കും തിരികെ എംസി റോഡിലേക്കുമാണ് യാത്രക്കാർ കൂടുതലായി സഞ്ചരിക്കുന്നത്.
സമീപത്തെ ദേവാലയത്തിലേക്കു പോകുന്ന നിരവധി തീർഥാടകരും പാലത്തിലുടെ സഞ്ചരിക്കാറുണ്ട്.നേരം പുലരുമ്പോൾ മുതൽ രാത്രി വരെ തിരക്കേറിയ മേൽപാലമാണിത്. യാത്രക്കാരുടെ തിരക്കിനനുസരിച്ച് ഇവിടെ യാത്രാ സുരക്ഷിതത്വം ഒരുക്കാൻ റെയിൽവേയോ നഗരസഭയോ തയാറാകുന്നില്ല.
നാഗമ്പടം പഴയ പാലത്തിന്റെ അപ്രോച്ച് റോഡിൽ നിന്നാണ് മേൽപ്പാലത്തിന്റെ തുടക്കം. ഈ പ്രദേശമാകെ കാടുമൂടി കിടക്കുകയാണ്. പാലം മറുകരയെത്തുമ്പോൾ നാഗമ്പടം ബസ് സ്റ്റാന്റിനോടു ചേർന്ന ഭാഗത്തും സമാനമായ അവസ്ഥയാണ്.പാലത്തിനു സമീപമാണ് പലരും മല മൂത്ര വിസർജനം നടത്തുന്നതും. ഇതു കൂടി ആകുന്നതോടെ കാൽനട യാത്രക്കാരുടെ ദുരിതം വർധിക്കും. മൂക്കുപൊത്താതെ ഇതുവഴി കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്.
സന്ധ്യ കഴിഞ്ഞാൽ മേൽപാലവും സമീപ പ്രദേശങ്ങളും ലഹരി മാഫിയായയും സാമൂഹിക വിരുദ്ധ സംഘങ്ങളും കൈയ്യടക്കും. ബസ് സ്റ്റാൻഡിലും ഗുഡ്ഷെഡ് റോഡിലുമെല്ലാം പോലീസിന്റെ പട്രോളിംഗ് ഉണ്ടെങ്കിലും മേൽപാലത്തിലേക്കു പോലീസ് ശ്രദ്ധിക്കാറില്ല. ഇതാണ് ലഹരി സംഘങ്ങൾ മേൽപാലത്തിൽ തമ്പടിക്കാൻ കാരണമെന്ന് കാൽനടയാത്രക്കാർ പറയുന്നു. രാത്രികാലങ്ങളിൽ ഇവിടം പരസ്യ മദ്യപാനത്തിനു വേദിയാക്കുന്നുണ്ട്.
മേൽപ്പാലത്തിലും സമീപ പ്രദേശങളിലും തെരുവു നായ ശല്യവും രൂക്ഷമാണ്. ധൃതിയിൽ ഇതുവഴി കടന്നുപോകുന്നവർ നായകളെ ചവിട്ടുന്നതും യാത്രക്കാരെ ഇവ കടിക്കാൻ ഓടക്കുന്നതും പതിവാണ്. നായകൾക്ക് പലരും ഇവിടെ എത്തിച്ചു ഭക്ഷണം നൽകുന്നതാണ് എണ്ണം വർധിക്കാൻ കാരണമാകുന്നത്. കാടു വെട്ടിത്തെളിയ്ക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും പോലീസ് ഇടപെട്ടു ലഹരി സംഘങ്ങളെ ഒഴിവാക്കണമെന്നും നടയാത്രക്കാർ ആവശ്യപ്പെട്ടു.
Tags : NattuVishasham DistrictNews