അതിയന്നൂര്‍ പഞ്ചായത്തിലെ നെല്ലിമൂട്- ഭാസ്കര്‍നഗര്‍- വെണ്‍പകല്‍- കമുകിന്‍കോട് റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയില്‍.
നെയ്യാറ്റിന്‍കര: ദിവസവും നൂറു കണക്കിന് യാത്രക്കാര്‍ക്ക് ആശ്രയമായ നെല്ലിമൂട്- ഭാസ്കര്‍നഗര്‍- വെണ്‍പകല്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയില്‍. അതിയന്നൂര്‍ പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡുകളിലൊന്നാണിത്.
നെല്ലിമൂട്, ഭാസ്കര്‍നഗര്‍, പോങ്ങില്‍, വെണ്‍പകല്‍, കമുകിന്‍കോട് എന്നിങ്ങനെ നിരവധി വാര്‍ഡുകളിലൂടെ കടന്നുപോകുന്ന റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ടാറും മെറ്റലുമിളകി പലയിടത്തും വന്‍കുഴികൾ രൂപപ്പെട്ടപ്പോള്‍ യാത്രക്കാരും തദ്ദേശീയവും ബന്ധപ്പെട്ട അധികൃതർക്കും ജനപ്രതിനിധികൾക്കും നിരവധി തവണ പരാതി പരാതി നൽകിയിരുന്നു.
ഒടുവില്‍ ഒരു കോടിയോളം രൂപ റോഡിന്റെ അറ്റകുറ്റപ്പണിക്കായി എംഎല്‍എ ഫണ്ടില്‍നിന്നും അനുവദിച്ചു. തെരഞ്ഞെടുപ്പിനു മുന്നോടിയായി അങ്ങിങ്ങായി മെറ്റൽ നിരത്തിയതല്ലാതെ വേറൊന്നും നടന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞു നാളിത്രയായിട്ടും ടാറിംഗ് പ്രവൃത്തികളും ആരംഭിച്ചിട്ടില്ല. മെറ്റല്‍ മാത്രമായി ഉറപ്പിച്ച റോഡിലൂടെ കാല്‍നടയാത്ര പോലും ദുഷ്കരമായിരിക്കുകയാണിപ്പോൾ.
അതിയന്നൂര്‍ പഞ്ചായത്തിലെ വെണ്‍പകല്‍ സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്കും കൃഷി ഭവനിലേയ്ക്കും ഈ റോഡിലൂടെയാണ് പോകേണ്ടത്. പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലേയ്ക്കുള്ള വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്നതും ഇതുവഴിയാണ്. റോഡിലെ ചെറുതും വലുതുമായ കുഴികളില്‍ വെള്ളം നിറഞ്ഞു കിടക്കുന്ന അവസ്ഥയാണ്.
ഓട്ടം വിളിച്ചാൽ ആശുപത്രിയിലേക്കുപോലും ഓട്ടോറിക്ഷകള്‍ വരാൻ മടിക്കുകയാണ്. വന്നാല്‍ തന്നെ ചിലര്‍ കൂടുതല്‍ തുക യാത്രാവാടകയായി ആവശ്യപ്പെടാറുണ്ടെന്നും ആക്ഷേപമുണ്ട്.