താമല്ലാക്കൽ ജംഗ്ഷനു സമീപം രൂപപ്പെട്ട കടുത്ത വെള്ളക്കെട്ടിലൂടെ ദുഷ്കരമായി കടന്നുപോകുന്ന വാഹനങ്ങൾ.
ഹരിപ്പാട്: കഴിഞ്ഞദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ ദേശീയപാതയിൽ താമല്ലാക്കൽ ജംഗ്ഷനു സമീപം രൂക്ഷമായ വെള്ളക്കെട്ട്. ഒരടിയോളം ഉയരത്തിൽ റോഡിൽ വെള്ളം നിറഞ്ഞതോടെ നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ദൂരെ സ്ഥലങ്ങളിൽനിന്ന് എത്തുന്ന യാത്രക്കാർ, പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രികർ റോഡിന്റെ അവസ്ഥയറിയാതെ വെള്ളക്കെട്ടിലേക്ക് ഇറങ്ങിയതോടെ പല വാഹനങ്ങളും നടുറോഡിൽനിന്നുപോവുകയും ചെയ്തു. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സ്ഥിതി അതീവ ഗുരുതരമായത്. ഇത് മേഖലയിൽ കനത്ത ഗതാഗതക്കുരുക്കിന് വഴിവച്ചു. ഒടുവിൽ ദേശീയപാത കരാർ കമ്പനിയുടെ ജീവനക്കാർ സ്ഥലത്തെത്തിയാണ് വാഹനങ്ങൾ മറ്റ് വഴികളിലേക്ക് തിരിച്ചുവിട്ടത്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന അശാസ്ത്രീയമായ നിർമാണപ്രവർത്തനങ്ങളാണ് ദുരിതത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മഴ ശക്തമായതോടെ ഹരിപ്പാട്, നാരകത്തറ, കെവി ജെട്ടി, കരുവാറ്റ തുടങ്ങിയ ഭാഗങ്ങളിലെ സർവീസ് റോഡുകൾ പൂർണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്.
ഉയർത്തി നിർമിക്കുന്ന പ്രധാന റോഡിൽനിന്നുള്ള മഴവെള്ളം മുഴുവൻ കുത്തിയൊലിച്ച് താഴെയുള്ള സർവീസ് റോഡുകളിലേക്കാണ് എത്തുന്നത്. ഈ വെള്ളം ഒഴുക്കിക്കളയാൻ സർവീസ് റോഡിന് സമീപം നിർമിച്ചിട്ടുള്ള ഓടകളുടെ അപാകതയാണ് പ്രധാന വില്ലൻ. ഓടകൾക്ക് ആവശ്യത്തിന് വീതിയോ ആഴമോ ഇല്ലെന്ന് മാത്രമല്ല, പലയിടത്തും ഇവ ശാസ്ത്രീയമായി ബന്ധിപ്പിച്ചിട്ടുമില്ല. ഇതാണ് ചെറിയൊരു മഴ പെയ്യുമ്പോൾ തന്നെ റോഡിൽ വലിയതോതിൽ വെള്ളം കെട്ടിക്കിടക്കാൻ കാരണം.
സർവീസ് റോഡിലെ വെള്ളക്കെട്ടും ചെളിയും കാരണം കാൽനടയാത്രക്കാരും സൈക്കിളുകളിൽ പോകുന്ന സ്കൂൾ വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ കടുത്ത ദുരിതത്തിലാണ്. ചെളി വെള്ളത്തിൽ മുങ്ങി, കുഴികളിൽ വീഴാതെ വേണം ഇവർക്ക് മുന്നോട്ട് നീങ്ങാൻ. റോഡ് ഉയർത്തിയപ്പോൾ സർവീസ് റോഡുകൾ വളരെ താഴ്ന്ന നിലയിലായതാണ് ഈ ദുരവസ്ഥയ്ക്കു കാരണം. പലയിടങ്ങളിലും റോഡ് തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടിട്ടുള്ളത് കാൽനട-വാഹന യാത്രക്കാരുടെ ജീവനുതന്നെ ഭീഷണിയാകുന്നുണ്ട്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും വെള്ളം കയറാൻ സാധ്യതയുള്ള നിലയിലാണ് കാര്യങ്ങൾ.
യാത്രക്കാരുടെ ജീവന് ഭീഷണിയായ വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. സർവീസ് റോഡിലെ ഓടകൾ അടിയന്തരമായി വൃത്തിയാക്കുകയും വെള്ളം സുഗമമായി ഒഴുകിപ്പോകൻ കൂടുതൽ ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കുകയും വേണം. പ്രധാന റോഡിൽനിന്നുള്ള വെള്ളം സർവീസ് റോഡിലേക്ക് അടിച്ചുകയറുന്നത് തടയാൻ ശാസ്ത്രീയമായ ക്രമീകരണങ്ങൾ വേണം. കൂടാതെ, റോഡിലെ അപകടകരമായ കുഴികൾ എത്രയും വേഗം മൂടാനും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും ദേശീയപാത അഥോറിറ്റിയും കരാർ കമ്പനിയും തയാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Tags : Nattuvishesham District news