കരുണാലയ ഹോസ്പീസിലെ അംഗങ്ങൾ സിസ്റ്റേഴ്സിനൊപ്പം.
ആലപ്പുഴ: ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടുപോയ സ്ത്രീകൾക്ക് അഭയവും ആശ്വാസവുമായ കരുണാലയ ഹോസ്പീസ് രജതജൂബിലി നിറവിൽ. അഗതികളുടെ സഹോദരിമാരുടെ (എസ്ഡി) സന്യാസ സമൂഹത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മാരകമായി ആലപ്പുഴ പുത്തനങ്ങാടി ഇടവകയിൽ സെന്റ് ജോർജ് സ്ട്രീറ്റിൽ 2001 ലാണ് കരുണാലയ ഹോസ്പീസ് എന്ന ടെർമിനൽ കെയർ സെന്റർ ആരംഭിക്കുന്നത്.
ജീവിതത്തിന്റെ അവസാനഘട്ടത്തിൽ ഉപേക്ഷിക്കപ്പെടുന്നവർക്കും ആശ്രയമില്ലാതെ വേദന അനുഭവിക്കുന്നവർക്കും സ്നേഹം പകരുകയെന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. ആലപ്പുഴ മെഡിക്കൽ കോളജിലും ഗവ. ആശുപത്രികളിലും അനാഥരായി ഉപേക്ഷിക്കപ്പെടുന്ന അഗതികളായ രോഗികൾക്കും വഴിയോരങ്ങളിലും കടത്തിണ്ണകളിലും ദുരിതപൂർണ സാഹചര്യങ്ങളിൽ കഴിയുന്നവർക്കും അഭയവും പരിചരണവും നൽകുക എന്ന മഹത്തായ ദൗത്യമാണ് കരുണാലയം ഏറ്റെടുത്തിരിക്കുന്നത്.
നിലവിൽ 20 അംഗങ്ങളുണ്ട്. ജാതി, മത വ്യത്യാസമില്ലാതെ അർഹരായ എല്ലാവരെയും സ്വീകരിച്ച് ആവശ്യമായ പരിചരണവും കരുതലും നൽകി, അവരുടെ അവസാനനാളുകളിൾ പ്രത്യാശയും സമാധാനവും നിറക്കുകാണ് സ്ഥാപനമെന്ന് സുപ്പീരിയർ സിസ്റ്റർ അനറ്റ് എസ് ഡി പറഞ്ഞു.
വിവിധ വ്യാപാര-വ്യവസായ സ്ഥാപനങ്ങളുടെയും ജീവകാരുണ്യ പ്രവർത്തകരുടെയും നിർലോഭമായ സഹകരണവും കരുണാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നുണ്ട്.
രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് 2.30ന് നടക്കുന്ന സമ്മേളനത്തിൽ എസ്ഡി സഭ ചങ്ങനാശേരി പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ദീപ്തി ജോസ് അധ്യക്ഷത വഹിക്കും. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.
കെ.സി. വേണുഗോപാൽ എംപി, എ.ഡി. തോമസ് എംഎൽഎ, പഴവങ്ങാടി മാർ സ്ലീവാ ഫൊറോനാ പള്ളി വികാരി ഫാ. മാത്യു നടമുഖത്ത്, പുത്തനങ്ങാടി പള്ളി വികാരി ഫാ. ജയിംസ് അത്തിക്കളം, ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ്, വാർഡ് കൗൺിലർ ബിന്ദു തോമസ് തുടങ്ങിയവർ പങ്കെടുക്കും.
Tags : Nattuvishesham District news