വീട്ടിൽ വെള്ളം കയറിയ നിലയിൽ
പത്തനംതിട്ട: ജില്ലയില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ നദികളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിലെ അപകട സാധ്യത കണക്കിലെടുത്ത് പമ്പയിലും മറ്റ് നദികളിലും പള്ളിയോടങ്ങള്‍, വള്ളങ്ങള്‍, ബോട്ടുകള്‍, കടത്ത് എന്നിവ രക്ഷാപ്രവര്ത്തനത്തിലൊഴികെ ഇറക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചതായി ജില്ലാ കളക്ടർ എ. നിസാമുദ്ദീന്‍ അറിയിച്ചു.
ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല.അതിശക്തമായ മഴ മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ നിരോധനം നിലവിലുണ്ടാകും. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍, പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ളതും മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത വര്‍ധിക്കുന്നതിനാലും പ്രദേശത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
ഡാമുകളുടെ ശേഷി കവിഞ്ഞുള്ള കനത്ത ദുരന്ത സാധ്യത ഒഴിവാക്കുന്നതിന് ഡാമുകളില്‍ നിന്നും നിയന്ത്രിത അളവില്‍ ജലം പുറത്തുവിടുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.
അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ പമ്പാനദിയിലെ പ്രളയ സാധ്യത മുന്‍നിര്‍ത്തി ശബരിമല തീര്‍ഥാടകര്‍ നദികളിലിറങ്ങുന്നതും കുളിക്കടവുകള്‍ ഉപയോഗിക്കുന്നതും അതിശക്തമായ മഴ മുന്നറിയിപ്പ് പിന് വലിക്കുന്നതുവരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.
Tags : NattuVishasham DistrictNews