ഫ്രീമോൻ
ചിറയിൻകീഴ്: മുതലപ്പൊഴി അപകടത്തിൽ കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കരയ്ക്കടിഞ്ഞു. അഞ്ചുതെങ്ങ് കൊച്ചുമേത്തൻകടവ് കടവത്ത് പുരയിടത്തിൽ അമ്പിളി ഹൗസിൽ ഫ്രീമോന്റെ (26) മൃതദേഹമാണ് കണ്ണാന്തുറയിൽനിന്നു കണ്ടെത്തിയത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് കൈമാറി.
സംസ്കാര ചടങ്ങുകൾ ഇന്നു രാവിലെ 9.30ന് അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ നടക്കും. ഫ്രീമോന്റെ പിതാവ് രജനികുമാർ വിദേശത്താണ്. അദ്ദേഹം ഇന്നു നാട്ടിലെത്തും. അതിനുശേഷം ആകും സംസ്കാരം. അതുവരെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും.
വെള്ളിയാഴ്ച രാത്രി ഒമ്പതോടെ മുതലപ്പൊഴി ഹാർബറിനു സമീപത്തെ കടലിലാണ് അപകടമുണ്ടായത്. ജോസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ മറ്റു നാലു മത്സ്യത്തൊഴിലാളികളുമായി കടലിലേക്കു പോകവേയാണ് വള്ളം മറിഞ്ഞ് അപകടമുണ്ടായത്.
കരയിലേക്ക് നീന്തിയ ജോസിനെയും സ്മിത്തിനെയും മറ്റു മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു. ഷിജിൻ, ഫ്രീമോൻ എന്നിവർ പുലിമുട്ടിനോട് അടുത്തുവരെ നീന്തിയെത്തിയതായി മറ്റു മത്സ്യത്തൊഴിലാളികൾ കണ്ടിരുന്നു. എന്നാൽ ഇതിനുശേഷം ഇരുവരേയും കാണാതാവുകയായിരുന്നു. ഷിജിനു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഫ്രീമോൻ അവിവാഹിതനാണ്. അമ്മ: അമ്പിളി. സഹോദരങ്ങൾ: ജനിഫർ, ഏയ്ഞ്ചൽ.
Tags : NattuVishasham DistrictNews