ഗുണ്ടല്‍പേട്ടയിലെ വാടാമുല്ല കൃഷിയിടം.
സുല്‍ത്താന്‍ ബത്തേരി: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി കാലവര്‍ഷം വീണ്ടും ശക്തിപ്രാപിച്ചതോടെ കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളിലെ പൂക്കര്‍ഷകര്‍ക്ക് പുതു പ്രതീക്ഷ.
വയനാടിനോട് ചേര്‍ന്ന ഗുണ്ടല്‍പേട്ട ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മഴയും ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മഴ ഗണ്യമായി കുറഞ്ഞതോടെ വാടാമുല്ല, മഞ്ഞ ചെണ്ടുമല്ലി തുടങ്ങിയ ഓണപ്പൂക്കളുടെയും വിവിധ പച്ചക്കറി വിളകളുടെയും വളര്‍ച്ച മുരടിച്ചിരുന്നു. ആവശ്യത്തിന് ജലലഭ്യത ഇല്ലാതിരുന്നതിനാല്‍ പല സ്ഥലങ്ങളിലും ചെടികള്‍ കരിഞ്ഞുതുടങ്ങിയിരുന്നു.
അത്തം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മഴ മാറിനിന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. മഴയെ ആശ്രയിച്ചാണ് ഭൂരിഭാഗം കൃഷി പരിപാലിച്ചിരുന്നത്. മഴ ലഭിക്കാതായതോടെ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിച്ച് ജലസേചനം നടത്തേണ്ട സാഹചര്യമുണ്ടായി. ഒരു ടാങ്ക് വെള്ളത്തിന് 1,000 മുതല്‍ 3,000 രൂപവരെ ചെലവാകുന്നതോടെ കൃഷിച്ചെലവ് കുത്തനെ ഉയര്‍ന്നു. ജലസേചന സൗകര്യമില്ലാത്ത പ്രദേശങ്ങളില്‍ ചിലര്‍ പൂക്കൃഷി ഉപേക്ഷിക്കാനും നിര്‍ബന്ധിതരായി. ഒരു ഏക്കര്‍ വാടാമുല്ല കൃഷിക്ക് ഏകദേശം 10,000 രൂപ ചെലവാകുന്നതിനൊപ്പം ജലസേചനത്തിനായി ആയിരക്കണക്കിന് രൂപ അധികമായി മുടക്കേണ്ടിവരുന്നതായും കര്‍ഷകര്‍ പറയുന്നു.
മഴ വൈകിയാല്‍ ഓണക്കാലത്ത് പൂക്കളുടെ ലഭ്യത കുറയുകയും വിലയില്‍ വന്‍ വര്‍ധനയുണ്ടാകുകയും ചെയ്യുമെന്ന ആശങ്കയും നിലനില്ക്കുന്നു. എന്നാല്‍ വയനാട്ടില്‍ കാലവര്‍ഷം വീണ്ടും സജീവമായ സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശങ്ങളിലും മഴ ലഭിക്കുമെന്ന പ്രതീക്ഷയാണ് കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നത്. വരും ദിവസങ്ങളില്‍ മഴ ലഭിച്ചാല്‍ ഓണവിപണിക്കായുള്ള പൂക്കൃഷിയെ ഒരു പരിധിവരെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അവര്‍.
Tags : NattuVishasham DistrictNews