പുൽപ്പള്ളി: വായ്പാ കുടിശിഖയുടെ പേരിൽ ബാങ്കുകൾ ജപ്തി ലേല നടപടികൾ ആരംഭിച്ചതോടെ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ 1800 ഓളം കർഷകർ ഭീതിയിൽ. കഴിഞ്ഞ ദിവസം രണ്ട് കർഷകരുടെ ഭൂമി ബാങ്ക് ലേലം ചെയ്തതോടെയാണ് ആശങ്ക വർധിക്കാൻ കാരണമായത്.
മുൻകാലങ്ങളിൽ കർഷക പ്രതിഷേധങ്ങളെത്തുടർന്ന് ജപ്തി നടപടികളിൽനിന്ന് ബാങ്കുകൾ പിൻ വാങ്ങിയെങ്കിലും ഇപ്പോൾ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പോലീസ് സഹായത്തോടെ ഭൂമി ലേലം ചെയ്യാൻ തുടങ്ങിയതോടെയാണ് കർഷകർ പ്രതിസന്ധിയിലായിരിക്കുന്നത്.
സഹകരണദേശസാത്കൃത ബാങ്കുകൾ ഉൾപ്പെടെ ജപ്തി നടപടികളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് കർഷകർ. കാർഷിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാവുമൊക്കെയാണ് കർഷകരുടെ വായ്പാ തിരിച്ചടവ് മുടങ്ങാൻ കാരണം.
കർഷകർ എടുത്ത വായ്പകളുടെ പിഴപ്പലിശയും പലിശയും ഒഴിവാക്കി 2027 മാർച്ച് വരെ ജപ്തി നടപടികൾ നിർത്തിവച്ച് കർഷകർക്ക് വായ്പ തിരിച്ചടയ്ക്കാനുള്ള സാവകാശം നൽകണമെന്നാണ് കർഷകരുടെ ആവശ്യം. ഇത് സംബന്ധിച്ച് വിവിധ സംഘടനകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിവേദനം നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഇപ്പോൾ വായ്പാ കുടിശിഖയുടെ പേരിൽ പുതുതലമുറ ബാങ്കുകൾ പുറമേനിന്നും ആളുകളെയിറക്കി ഭീഷണിപ്പെടുത്തി പണം അടപ്പിക്കുന്ന സമീപനവും വർധിച്ചുവരികയാണ്.
കർഷകരെ സഹായിക്കേണ്ട രാഷ്ട്രീയ പാർട്ടികൾ നേതൃത്വം നൽകുന്ന ബാങ്കുകൾതന്നെ ജപ്തി ഭീഷണിയുമായി രംഗത്തിറങ്ങിയതോടെ എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് ഭൂരിഭാഗം കർഷകരും. കർഷകരെ ഈ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകളുണ്ടാവണമെന്നാണ് കർഷകരുടെ ആവശ്യം.
Tags : NattuVishasham DistrictNews