പാതിരാമണൽ ദ്വീപിൽ കുട്ടികളുടെ പാർക്കിലേക്ക് ചാഞ്ഞു നിൽക്കുന്ന മരം.
മുഹമ്മ: പാതിരാമണൽ ദ്വീപിന്റെ വികസന സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നതായി ആക്ഷേപം. സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ഇക്കോ ടൂറിസം പദ്ധതിയുടെയും റോപ്പ് വേയുടെയും പ്രാരംഭ ജോലികൾ ആരംഭിച്ചെങ്കിലും വിനോദ സഞ്ചാരികൾക്ക് സൗകര്യമെരുക്കുന്നതിൽ ചിറ്റമ്മനയമാണ് അധികാരികൾക്ക്. സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ കുട്ടികളുടെ പാർക്കിലേക്ക് ചാഞ്ഞു കിടക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനോ പാർക്കിന്റെ ഉൾഭാഗം ശുചിയാക്കുന്നതിനോ നടപടിയില്ല.
മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ മുൻകൈ എടുത്ത് ദ്വീപിലേക്ക് ആരംഭിച്ച ബോട്ട് സർവീസുകൾ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർധന സൃഷ്ടിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് നടപടിയൊന്നുമില്ല. സഞ്ചാരികളുടെ മനം കവരാൻ ദിവസേന കലാപരിപാടികൾ ഉണ്ടാകുമെന്ന പ്രഖ്യാപനം ജലരേഖയായി.
ഇതിനായി നിർമിച്ച അംഫി തിയറ്റർ കാറ്റിലും മഴയിലും നിലംപൊത്തുന്ന അവസ്ഥയിലാണ്. തിയറ്റർ സംരക്ഷിക്കാനോ പരിപാടികൾ അവതരിപ്പിക്കാനോ ബന്ധപ്പെട്ടവർ മിനക്കെടുന്നില്ല. ദ്വീപിലെത്തുന്ന ജലയാനങ്ങൾക്ക് സുഗമമായി അടുക്കുന്നതിന് സൗകര്യമില്ലെന്നുള്ള പരാതിക്ക് വർഷങ്ങളുടെ പഴക്കമായെങ്കിലും അധികാരികൾ ഉറക്കം നടിക്കുകയാണ്.
ഏതെങ്കിലും ബോട്ട് ദ്വീപിലെ ജെട്ടിയിൽ അടുത്താൽ പിന്നീട് വരുന്ന ബോട്ടുകൾ ഊഴം കാത്ത് കിടക്കേണ്ടിവരും. ഉല്ലാസത്തിനെത്തുന്ന സഞ്ചാരികളുടെ മനം മടുപ്പിക്കുന്ന സാഹചര്യമാണിത്. മഴയുള്ള കാലാവസ്ഥകളിൽ കയറി നിൽക്കാൻ സൗകര്യമില്ലെന്ന പരാതികളുമുണ്ട്. നടപ്പാതയോട് ചേർന്നോ, പ്രവേശന കവാടത്തിലോ ഇതിനായി സൗകര്യമൊരുക്കാവുന്നതാണ്.
ദ്വീപിന്റെ സുരക്ഷ മുൻ നിർത്തി കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യവും അവഗണനയിലാണ്. നാടിന്റെ വളർച്ചയ്ക്ക് നിദാനമായ പദ്ധതിയാണെങ്കിലും യാതൊന്നും ചെയ്യില്ലെന്ന നിലപാടാണ് ബന്ധപ്പെട്ടവർ കൈക്കൊള്ളുന്നത്.
Tags : Nattuvishesham DistrictNews DeepikaNews Pathiramanal