പ്രതീകാത്മക ചിത്രം
തൃശൂർ: റെയിൽവേ സ്റ്റേഷനിലെ നാലാമത്തെ പ്ലാറ്റ്ഫോം നീളം കൂട്ടാനുള്ള അനുമതി കിട്ടിയിട്ടുണ്ടെന്നും തുടർനടപടികൾ ഉടൻ ആരംഭിക്കുമെന്നും തിരുവനന്തപുരത്തു നടന്ന ഡിവിഷണൽ റെയിൽവേ ഉപദേശകസമിതി യോഗത്തിൽ റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.
തൃശൂരിൽ പുതിയ സ്റ്റേഷൻ മന്ദിരം നിർമിക്കാനുള്ള പ്രാരംഭജോലികൾ അന്തിമഘട്ടത്തിലെത്തി. മുഖ്യകവാടവും അനുബന്ധ കെട്ടിടങ്ങളും ഉടൻ പൊളിച്ചുതുടങ്ങും. ഇതോടനുബന്ധിച്ചു യാത്രികർക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ, ഒന്നാം പ്ലാറ്റ്ഫോമിൽ കൊക്കാലെ കവാടത്തിലും പടിഞ്ഞാറെ പ്രവേശന കവാടത്തിലും ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഗൗരവമായി പരിഗണിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പൂങ്കുന്നം സ്റ്റേഷനിൽ നാലു മിനി ഷെൽട്ടറുകൾകൂടി നിർമിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. നിർമാണത്തിനുള്ള വിശദാംശങ്ങൾ തയാറാക്കിവരികയാണ്.
എറണാകുളത്തിനും ഷൊർണൂരിനുമിടയിൽ മൂന്നും നാലും പാതകൾ സ്ഥാപിക്കാൻ സർവേ പൂർത്തിയാക്കി എസ്റ്റിമേറ്റും വിശദ പദ്ധതിരേഖയും റെയിൽവേ ബോർഡിനു സമർപ്പിച്ചിട്ടുണ്ട്. എറണാകുളത്തുനിന്നു ചാലക്കുടിവരെയുള്ള ഭാഗത്ത് ഓട്ടോമാറ്റിക് സിഗ്നലിംഗ് ജോലികൾ ഒക്ടോബറിൽ പൂർത്തിയാകുമെന്നാണു കരുതുന്നത്. ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിലെ പാതയും മൂന്നാം പ്ലാറ്റ്ഫോമിലെ പാതയും തമ്മിൽ ബന്ധിപ്പിക്കുന്ന ജോലികൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. മരവിപ്പിക്കൽ പിൻവലിച്ചതിനെ തുടർന്നു പുനരാരംഭിച്ച ഗുരുവായൂർ- തിരുനാവായ പാതയുടെ റീസർവേ ജോലികൾ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി.
യോഗത്തിൽ ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രാർക്കർ അധ്യക്ഷത വഹിച്ചു. എം.ആർ. ഫ്രാൻസിസ് (ചേംബർ ഓഫ് കൊമേഴ്സ്), പി. കൃഷ്ണകുമാർ (റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ) എന്നിവർ തൃശൂരിനെ പ്രതിനിധീകരിച്ചു. മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരും ഉപദേശകസമിതിയിലെ 19 അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.