പ്രതീകാത്മക ചിത്രം
ഹരിപ്പാട്: പമ്പയാറ്റിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് രണ്ടു വള്ളങ്ങൾ മറിഞ്ഞു. അപകടത്തിൽപ്പെട്ട താറാവ് കർഷകരായ അച്ഛനെയും മകനെയും സാഹസികമായി രക്ഷപ്പെടുത്തി അയൽവാസി.
വീയപുരം മൂന്നാം വാർഡിൽ തുരത്തേൽ പാലത്തിന് സമീപമായിരുന്നു അപകടം. മീൻപിടിത്തം കഴിഞ്ഞുമടങ്ങുകയായിരുന്ന കല്ലേലിൽ ചിറയിൽ ജോസിയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് ശാസ്താംപറമ്പിൽ ബാലനും (74) മകൻ കുട്ടനും (32) ജീവൻ തിരിച്ചുകിട്ടിയത്.
വെള്ളപ്പൊക്കത്തത്തുടർന്ന് ആറ്റുകരയിലുണ്ടായിരുന്ന 470 മുട്ടത്താറാവുകളെ അക്കരെയുള്ള പാടത്തേക്ക് മാറ്റാൻ ശ്രമിക്കുകയായിരുന്നു ഇരുവരും. രണ്ടു ചെറു വള്ളങ്ങളിലായി പോകുന്നതിനിടെ തുരത്തേൽ പാലത്തിനടിയിലെ കടുത്ത ചുഴിയിലും അച്ചൻകോവിലാറ്റിലേക്ക് തള്ളിയൊഴുകിയ വെള്ളത്തിലും പെട്ട് അച്ഛൻ ബാലന്റെ വള്ളം ആദ്യം മറിഞ്ഞു. അച്ഛനെ രക്ഷിക്കാൻ മകൻ കുട്ടൻ വള്ളവുമായി അടുത്തേക്ക് ചെന്നെങ്കിലും ആ വള്ളവും ഒഴുക്കിൽപ്പെട്ട് മറിഞ്ഞു.
പാലത്തിലുണ്ടായിരുന്നവരുടെ ബഹളം കേട്ട് മീൻപിടിത്തം കഴിഞ്ഞ് മടങ്ങിയ ജോസി സ്വന്തം വള്ളവുമായി എത്തി. ആദ്യം കരയോടു ചേർന്ന് ഒഴുകിവന്ന ബാലനെ ജോസി വള്ളത്തിലേക്ക് കയറ്റി.
മകനും ഒഴുക്കിൽപ്പെട്ടിട്ടുണ്ടെന്ന് ബാലൻ അറിയിച്ചതോടെ നടത്തിയ തെരച്ചിലിൽ ആറിനു നടുവിലൂടെ ഒഴുകിപ്പോവുകയായിരുന്ന കുട്ടനെയും വള്ളത്തിൽ കയറ്റി സുരക്ഷിതമായി കരയിലെത്തിച്ചു.
അപകടത്തിൽ രണ്ടു വള്ളങ്ങളും പൂർണമായും മുങ്ങിപ്പോയി. 470 താറാവുകളിൽ 300 എണ്ണത്തിനെ കാണാതായി. 170 താറാവുകളെ മാത്രമാണ് തിരികെ കിട്ടിയത്. ഇതോടെ വലിയ സാമ്പത്തിക നഷ്ടമാണ് ഈ കർഷക കുടുംബത്തിനുണ്ടായിരിക്കുന്നത്.