തേഞ്ഞിപ്പലം: നാളെ മുതൽ മൂന്ന് ദിവസത്തേക്കായി കാലിക്കട്ട് സര്‍വകലാശാല സസ്യോദ്യാനം പ്രദര്‍ശനത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇലയോടുകൂടിയ ആനത്താമര, ഇരപിടിയന്‍ സസ്യങ്ങള്‍, കൃഷ്ണമരം, ശിംശപാവൃക്ഷം, നാഗലിംഗമരം, ഊര്ദ്ധമൂല വൃക്ഷം, ഊദ്, ആനവിരട്ടി, കാട്ടു തെങ്ങ്, രാജപ്പന, എലഫന്റ് ആപ്പിള്‍, ഓട്ടോഗ്രാഫ് മരം എന്നിവയെല്ലാം കാഴ്ചക്കാരുടെ ശ്രദ്ധയാകര്‍ഷിക്കും.
സസ്യോദ്യാനത്തിന്റെ പ്രവേശന വഴിയില്‍ സ്വര്‍ണവര്‍ണത്തില്‍ തിളങ്ങുന്ന അരാക്കിഷ് പൂക്കള്‍ പരവതാനി വിരിച്ചിരിക്കുകയാണ്. പ്രദര്‍ശനം 28 ന് രാവിലെ 9.30 ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 മുതല്‍ വൈകുന്നേരം ആറ് വരെയാണ് പ്രവേശന സമയം.
33 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഉദ്യാനം സര്‍വകലാശാല ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍ ഏറ്റവും വലുതാണ്. 2023-ല്‍ കേന്ദ്ര ജൈവവൈവിധ്യ അഥോറിറ്റിയുടെ ദേശീയ ജൈവവൈവിധ്യ പൈതൃക കേന്ദ്രമെന്ന അംഗീകാറാവും ലഭിച്ചു. പ്രദശനത്തിന്റെ ഭാഗമായി കാലിക്കട്ട് സര്‍വകലാശാല പാർക്കും തുറന്നു കൊടുക്കുന്നുണ്ട്. ബൊട്ടാണിക്കല്‍ ഗാര്ഡന്റെയും യൂണിവേഴ്സിറ്റി പാർക്കിന്റെയും സ്റ്റാളുകളില്‍ അലങ്കാരസസ്യങ്ങളുടെയും വൃക്ഷയിനങ്ങളുടെയും തൈകളും ലഭ്യമാകും.