കായംകുളം: പെരിങ്ങാലയിലും കീരിക്കാടും പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ പ്രതി പിടിയിൽ.
കായംകുളം കീരിക്കാട് വേരുവള്ളിഭാഗം ദാനത്ത് തറയിൽ ഷാഫി (29) ആണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മോട്ടോർ സൈക്കിളിലെത്തി പെരിങ്ങാലയിൽ ശ്രീരംഗം വീടിന്റെ പ്രധാന വാതിൽ തള്ളിത്തുറന്ന് അകത്ത് കയറി ഡൈനിംഗ് ഹാളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന 1000 രൂപ കവർന്ന കേസിലാണ് ഇയാൾ അറസ്റ്റിലായത്.
മോഷണം നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പ്രതി വന്ന മോട്ടോർ സൈക്കിളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് പ്രതിയെ കായംകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തു നിന്നും പിടികൂടുകയായിരുന്നു.
സ്റ്റേഷനിലെത്തിച്ച പ്രതിയുടെ വിരലടയാളം ശേഖരിച്ച് നടത്തിയ ഫോറൻസിക് പരിശോധനയിൽ കഴിഞ്ഞ ജൂൺ 24 ന് കീരിക്കാട് വേരുവള്ളിഭാഗം എസ്.കെ മൻസിൽ വീട്ടിൽക്കയറയതും ഇയാളാണെന്ന് തിരിച്ചറിഞ്ഞു. കിടപ്പുമുറിയിലെ ഡ്രോ കുത്തിത്തുറന്ന് നാലര പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചിരുന്നു. അന്ന് അവിടെ നിന്നും ശേഖരിച്ച വിരലടയാളവുമായി ഒത്തു നോക്കി പ്രതിയെ സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കായംകുളം സി.ഐ. അരുൺ ഷായുടെ നേതൃത്വത്തിൽ എസ്.ഐ.മാരായ വിനിൽ ബാബു, ശ്രീകുമാർ, വിനോദ്, എ.എസ്.ഐ. അനിൽ, പോലീസുകാരായ അഖിൽ മുരളി, സന്തോഷ് കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.