തലശേരി: സിപിഎം പടുവിലായി ലോക്കൽ കമ്മിറ്റി അംഗവും കള്ളുഷാപ്പ് തൊഴിലാളിയുമായ വാളാങ്കിച്ചാലിലെ കെ. മോഹനനെ (53) വെട്ടിക്കൊന്ന കേസിൽ ഒന്നാം സാക്ഷിയുടെ വിസ്താരം ഇന്ന് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് (4) ജഡ്ജി കെ. രാജേഷ് മുന്പാകെ നടക്കും. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലായിരുന്ന കേസിലെ ദൃക്സാക്ഷി കൂടിയായ ദിനേശന്റെ വിസ്താരമാണ് ഇന്ന് നടക്കുക. 120 സാക്ഷികുള്ള കേസിൽ 19 സാക്ഷികളുടെ വിസ്താരം പൂർത്തിയായി.
സംഭവത്തിൽ ഗുരുതര പരിക്കേറ്റിരുന്ന വയലോമ്പ്രൻ അശോകനുൾപ്പെടെയുള്ള സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്. വാളാങ്കിച്ചാലിലെ മൂന്നാംനന്പർ കള്ളുഷാപ്പിലെ സെയിൽസ്മാനായ കെ.മോഹനനെ 2016 ഒക്ടോബർ 10ന് രാവിലെ 10.20നാണ് ആർഎസ്എസ്-ബിജെപി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
നവരാത്രി നാളിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. നിലവിളികേട്ട് ഓടിവന്ന് തടയാൻ ശ്രമിച്ചപ്പോഴാണ് അതേ ഷാപ്പിലെ തൊഴിലാളിയായ അശോകനും വെട്ടേറ്റത്. കൂത്തുപറന്പ് സിഐയാണ് 16 ആർഎസ്എസ്-ബിജെപി പ്രവർത്തകരെ പ്രതിചേർത്ത് കേസെടുത്തത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സി.കെ.ശ്രീധരനും പ്രതിഭാഗത്തിനു വേണ്ടി അഡ്വ. പി. പ്രേമരാജനുമാണ് ഹാജരാകുന്നത്.