aആറ്റിങ്ങൽ: ബിയർ കുപ്പികൊണ്ട് യുവാവിനെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. കീഴാറ്റിങ്ങൽ എ.കെ. നഗറിൽ കാട്ടുവിള വീട്ടിൽ എയ്ഷറി(26)നെയാണു കടക്കാവൂർ പോലീസ് പിടികൂടിയത്.
കടയ്ക്കാവൂർ സ്റ്റേഷൻ പരിധിയിലെ പഴഞ്ചിറയിൽ ചിറക്കു സമീപം ഇരുന്ന മേൽകടയ് ക്കാവൂർ പഴഞ്ചിറ കല്ലുവിള വീട്ടിൽ ശരത്തിനെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. ജൂലൈ ഒന്നിനു രാത്രി ഏഴോടെയായിരുന്നു സംഭവം.
എയ്ഷറിന്റെ കൂട്ടുകാരനെതിരേ പോലീസിൽ കേസുകൊടുത്ത വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. ശരത്തും കൂട്ടുകാരും പഴഞ്ചിറയിൽ ഇരുന്ന സമയം എയ്ഷർ അവിടെയെത്തി വാക്കേറ്റം നടത്തുകയും കൈയിൽ കരുതിയിരുന്ന ബിയർ കുപ്പി പൊട്ടിച്ച് തലയ്ക്ക് കുത്തുകയുമായിരുന്നു. പരിക്കേറ്റ ശരത് ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.
ശരത്തിനെ കുത്തിയതിനുശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് കോയമ്പത്തൂരിൽനിന്നാണു പിടികൂടിയത്. എയ്ഷർ മൊബൈൽ ഫോൺ ഉപേക്ഷിച്ച് മറ്റൊരാളുടെ പേരിൽ സിം എടുത്ത് കോയമ്പത്തൂർ മേട്ടുപ്പാളയത്തിനടുത്ത് ഒളിവിൽ താമസിക്കുന്നതായി എസ്എച്ച്ഒ സൈജുവിനു വിവരം ലഭിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ എസ്ഐ സജിത്ത്, ജയപ്രസാദ്, എഎസ്ഐ ജിജു, പോലീസ് ഉദ്യോഗസ്ഥരായ സാബു, ഇന്ദ്രജിത്ത്, മെബിൻ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം കോയമ്പത്തൂരിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതിയുടെ പേരിൽ കടയ് ക്കാവൂർ പോലീസിൽ നിരവധി കേസുകളുണ്ട്. കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽപ്പെട്ട ആളാണ് എയ്ഷർ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : Nattuvishesham District News