പ്രതീകാത്മക ചിത്രം
കഴക്കൂട്ടം : നബിദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കളെ തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. കഠിനംകുളം അണക്കപ്പിള്ള ചാന്നാങ്കര പള്ളിയ്ക്ക് സമീപം താമസിക്കുന്ന അജ്മൽ മൻസിലിൽ അദീഫ് കബീർ (20),കഴക്കൂട്ടം സ്വദേശി അജീംഷാ (22)എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. വടക്കുംഭാഗം പാറക്കരി സ്വദേശികളായ ബിലാൽ ,അഫ്സൽ സുൽത്താൻ,യാസിൻ എന്നിവർക്കെതിരെ പോലീസ്് കേസെടുത്തു.
ചൊവ്വാഴ്ച രാത്രി 9.20-ഓടെ വടക്കുംഭാഗം പാറക്കരി ഭാഗത്തായിരുന്നു സംഭവം.വാഹനത്തിലും ബൈക്കിലുമായി മടങ്ങുകയായിരുന്ന സംഘത്തെ പ്രതികൾ തടഞ്ഞുനിർത്തുകയായിരുന്നു.സുഹൃത്തായ അജിംഷായോടും സംഘത്തോടുമുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. റോഡിൽ ബൈക്ക് തടഞ്ഞു നിർത്തിയ പ്രതികൾ താക്കോൽ ഊരിയെടുത്ത് അജിംഷായെ പിടിച്ചിറക്കാൻ ശ്രമിച്ചു. ഇത് കൂടെയുള്ളവർ തടയാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവർക്ക് പരിക്കേറ്റത്.കൈയ്യിലുണ്ടായിരുന്ന മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് യുവാവിന്റെ തലയ്ക്ക് കുത്തുകയായിരുന്നു.
പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.