ചടയമംഗലം:സ്ഥിരം വൈരികൾ വീണ്ടും ഏറ്റുമുട്ടുന്പോൾ ആർക്കാണ് വിജയം. ചെങ്കോട്ടയായി മാറിയിരിക്കുന്ന ചടമംഗലം മറിയുമോ. ചെങ്കോട്ട തകർക്കാൻ ഇക്കുറിയും സ്ഥിരം സ്ഥാനാർഥി തന്നെയാണ് വന്നിരിക്കുന്നത്. ജില്ലയിലെ കിഴക്കൻ മേഖലയിലെ ഇടതുപക്ഷത്തിന്റെ ചെങ്കോട്ടയെന്നറിയപ്പെടുന്ന മണ്ഡലമാണ് ചടയമംഗലം. സിപിഐ യുടെ ഉറച്ച സീറ്റുകളിൽ ഒന്നാണ് ചടയമംഗലം.
ഇക്കുറി ശക്തമായ പോരാട്ടമാണ് ചടയമംഗലത്ത്.കൊട്ടാരക്കര താലൂക്കിൽ ഉൾപ്പെടുന്ന ചടയമംഗലം, ചിതറ, ഇളമാട്, ഇട്ടിവ, കടയ്ക്കൽ, കുമ്മിൾ, നിലമേൽ, വെളിനെല്ലൂർ എന്നിവയും , പത്തനാപുരം താലൂക്കിലെ അലയമൺ എന്ന പഞ്ചായത്തും ചേർന്നതാണ് ചടയമംഗലം നിയമസഭാമണ്ഡലം. 1957 മുതല്‍ 2021 വരെ നടന്ന തെരെഞ്ഞെടുപ്പില്‍ മൂന്നുതവണ മാത്രമേ സിപിഐക്ക് മണ്ഡലം നഷ്ടപ്പെട്ടിട്ടുള്ളു.
ബാക്കി എല്ലാ തവണയും അവര്‍ സീറ്റ് നിലനിര്‍ത്തി. ഇക്കുറി സിപിഐ നേതാവും നിലവിലെ എംഎൽഎയും മന്ത്രിയുമായ ജെ. ചിഞ്ചു റാണിയാണ് എൽഡിഎഫ് സ്ഥാനാർഥി , കെപിസിസി ജനറൽ സെക്രട്ടറി എം.എം. നസീറാണ് യുഡിഎഫ് സ്ഥാനാർഥി , മുൻ കോൺഗ്രസ് നേതാവ് ആയിരുന്ന അരുൺരാജാണ് എൻഡിഎ സ്ഥാനാർഥി , ജില്ലാ വൈസ് പ്രസിഡന്റ് ഷറാഫത്താണ് എസ്ഡിപിഐ സ്ഥാനാർഥിയായി മണ്ഡലത്തിൽ മത്സരിക്കുന്നത്.
അല്പം ചരിത്രം
2006 മുതൽ സിപിഐയിലെ മുല്ലക്കര രത്നാകരനാണ് ചടയമംഗലം മണ്ഡലത്തെ പ്രതിനിധീകരികരിച്ച് മത്സരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ 2021 ൽ ദേശീയ- സംസ്ഥാന കൗൺസിൽ അംഗവും വനിതാ നേതാവുമായ ജെ. ചിഞ്ചുറാണി മത്സരിച്ചു വിജയിച്ചത്. ഇക്കുറിയും ചിഞ്ചുറാണിയാണ് മത്സര രംഗത്ത് ഉള്ളത്. കോൺഗ്രസിലെ പ്രയാർ ഗോപാലകൃഷ്ണൻ മാത്രമാണ് ഇവിടെ നിന്നും മത്സരിച്ച് ജയിച്ചത്.
1957ൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ വെളിയം ഭാർഗവനാണ് ചടയമംഗലം നിയോജക മണ്ഡലത്തിലെ ആദ്യത്തെ എംഎല്‍എ. 1960 അദ്ദേഹം വിജയം ആവര്‍ത്തിച്ചു.1982 മുതൽ 1991 വരെ രണ്ടു തെരഞ്ഞെടുപ്പിൽ സിപിഐയിലെ കെ. ആർ ചന്ദ്രമോഹനനാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1991 വരെ രണ്ടു തെരഞ്ഞെടുപ്പിൽ സിപിഐയിലെ കെ.ആർ. ചന്ദ്രമോഹനനാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1991 ൽ സിപിഐ യിലെ ഇ. രാജേന്ദ്രൻ കോൺഗ്രസിലെ എ .ഹിദൂർ മുഹമ്മദിനെ പരാജപ്പെടുത്തി. 1996ൽ സിപിഐയിലെ ആർ. ലതാദേവി കോൺഗ്രസിലെ പ്രയാർ ഗോപാലകൃഷ്ണനെ 2746 വോട്ടിന് പരാജയപ്പെടുത്തി. എന്നാൽ 2001ൽ പ്രയാർ ഗോപാലകൃഷ്ണൻ ലതാദേവിയെ 1919 വോട്ടിന് തോൽപ്പിച്ചു.
2006ൽ സിപിഐയിലെ മുല്ലക്കര രത്നാകരൻ പ്രയാർ ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തി. 2011 ലും 2016ലും മുല്ലക്കര രത്നാകരൻ വിജയിച്ചു. 2011ൽ കോൺഗ്രസിലെ ഷാഹിദാ കമാലിനെ പരാജയപ്പെടുത്തി. വീണ്ടും എംഎല്‍എ ആയി. 2016ൽ കോൺഗ്രസിലെ എം.എം. ഹസനെ 21,928 വോട്ട് പാരാജയപ്പെടുത്തി മുല്ലക്കര രത്നാകരൻ തന്റെ വിജയം ആവര്‍ത്തിച്ചു.
സ്ഥിരവൈരികൾ
2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ചടയമംഗലത്തിന്റെ ഇടതു ആഭിമുഖ്യം വീണ്ടും ഉറപ്പിച്ചു.2021 സിപിഐ യിലെ ജെ. ചിഞ്ചുറാണി 67252 വോട്ടുകൾ നേടി വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി എം.എം. നസീറിന് 53,574 വോട്ടുകളാണ് ലഭിച്ചത്. 13678 വോട്ടുകളുടെ ഭൂരിപക്ഷമാണ് ചിഞ്ചുറാണി നേടിയത്. ബിജെപി സ്ഥാനാർഥി വിഷ്ണു പട്ടത്താനം 22, 238 വോട്ടുകൾ നേടി.
കടുത്ത മത്സരമാണ് ഇത്തവണ മണ്ഡലത്തിൽ നടക്കുന്നത്. മണ്ഡലത്തിൽ സിപിഐ യിലെ വിഭാഗീയത രൂക്ഷമാണ്.കഴിഞ്ഞ വർഷങ്ങളിൽ മണ്ഡലത്തിൽ സിപിഐയിൽ തെരഞ്ഞടുപ്പ് നിയന്ത്രിച്ച സിപിഐ നേതാവ് മുസ്തഫ പാർട്ടിയിൽ നിന്ന് രാജിവച്ച് ആർഎസ്പി യിൽ ചേർന്നിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തുകളിൽ അഞ്ച് പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണം നടത്തുന്നത്. മുൻ വർഷത്തേക്കാൾ കൂടുതൽ സീറ്റുകൾ പഞ്ചായത്ത് തലങ്ങളിൽ ലഭിച്ചതിനാൽ മണ്ഡലത്തിലെ വിജയപ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം.
നിലവിലെ ഭരണ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി കൊണ്ടാണ് എൽഡിഎഫും പ്രചാരണ രംഗത്തുള്ളത്. ശക്തമായ പ്രചാരണങ്ങളാണ് മുന്നണികൾ മണ്ഡലത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയപാർട്ടികളുടെ നേതൃത്വത്തിൽ റോഡ് ഷോകളും ഹൗസ് കാമ്പയിനുകളും നടത്തിക്കൊണ്ടിരിക്കുകയാണ്.ശക്തമായ മത്സരമാണ് ഇക്കുറി ചടയമംഗലം മണ്ഡലത്തിൽ നടക്കുന്നത്.