ചങ്ങനാശേരി: കോട്ടയം ജില്ലയിലെ രണ്ടാമത്തെ വലിയ റെയിൽവേ സ്റ്റേഷനായ ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി നവീകരണം പൂർത്തിയാക്കി ഇന്നു നാടിന് സമർപ്പിക്കും.
ചങ്ങനാശേരി അരമന, പെരുന്ന എൻഎസ്എസ് ആസ്ഥാനം, ചമ്പക്കുളം ബസിലിക്ക, സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി, വാഴപ്പള്ളി ശിവക്ഷേത്രം, പുതൂർ പള്ളി, ആനന്ദാശ്രമം, പാറേൽ പള്ളി എന്നിവയുമായി ബന്ധപ്പെട്ട് ചങ്ങനാശേരി റെയിൽവേ സ്റ്റേഷന് പ്രത്യേക സ്ഥാനമുണ്ട്. കുട്ടനാട്ടിലേക്കുള്ള കിഴക്കൻ കവാടമായ ഈ പ്രദേശത്തിന്റെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഈ സ്റ്റേഷൻ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
തുടക്കം 1958ൽ
1958ൽ ജവഹർലാൽ നെഹ്റുവിന്റെ ഭരണകാലത്താണ് ചങ്ങനാശേരിയിൽ റെയിൽവേ സ്റ്റേഷൻ സ്ഥാപിതമായത്. 1956ൽ എറണാകുളം-കോട്ടയം മീറ്റർ ഗേജ് പാതയും തുടർന്ന് 1958ൽ കോട്ടയം മുതൽ ചങ്ങനാശേരി വഴി കൊല്ലം-തിരുവനന്തപുരം പാതയും ആരംഭിച്ചതോടെ ഈ മേഖലയിലെ ഗതാഗത വികസനത്തിന് വലിയ തുടക്കമായി. പിന്നീട് 1976ൽ ഇന്ദിരാഗാന്ധിയുടെ കാലത്ത് ഈ പാത ബ്രോഡ്ഗേജായി ഉയർത്തി.
ചങ്ങനാശേരി വഴിയുള്ള പാത ഇരട്ടിപ്പിക്കൽ പൂർത്തിയായതോടെ സ്റ്റേഷന്റെ വടക്കുവശത്ത് ഉണ്ടായിരുന്ന കെട്ടിടം മധ്യഭാഗത്തേക്കു മാറ്റി സ്ഥാപിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. തുടർച്ചയായ ഇടപെടലുകളുടെ ഫലമായി സ്റ്റേഷന്റെ മുഖച്ഛായതന്നെ മാറ്റുന്ന വികസന നടപടികളിലേക്ക് റെയിൽവേ മന്ത്രാലയം മുന്നോട്ട് വന്നു. 2009ൽ ഡോ. മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് നടത്തിയ ഇടപെടലുകളുടെ ഫലമായി സ്റ്റേഷന്റെ ആധുനികവത്കരണത്തിന് റെയിൽവേ മന്ത്രാലയത്തിന്റെ പ്രാഥമികവും അന്തിമവുമായ അംഗീകാരങ്ങൾ ലഭിച്ചു.
10 വർഷത്തിനിടെ 22 കോടിയുടെ വികസനം
തുടർന്ന് 2015 ജൂണിൽ അന്നത്തെ റെയിൽവേ മന്ത്രി സുരേഷ് പ്രഭു പുതിയ സ്റ്റേഷൻ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. ഈ വികസന പദ്ധതിയുടെ ഭാഗമായി മൂന്നു പ്ലാറ്റ്ഫോമുകൾ, ഫുട് ഓവർ ബ്രിഡ്ജ്, അഞ്ച് റിസർവേഷൻ കൗണ്ടറുകൾ, വിശിഷ്ടാതിഥി മുറി, സ്ത്രീകൾക്കും പുരുഷന്മാർക്കും കാത്തിരിപ്പു കേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങളൊരുക്കി. 2017 മാർച്ച് 17ന് റെയിൽവേ സുരക്ഷാ കമ്മീഷണറുടെ പരിശോധനയും പൂർത്തിയാക്കി.
2022ൽ പ്രഖ്യാപിച്ച അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ആദ്യഘട്ടത്തിൽ മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ ചങ്ങനാശേരി, മാവേലിക്കര റെയിൽവേ സ്റ്റേഷനുകളാണ് ഉൾപ്പെട്ടത്. തുടക്കത്തിൽ മൂന്ന് കോടി രൂപയാണ് ചങ്ങനാശേരിക്ക് അനുവദിച്ചിരുന്നത്. ഈ തുക അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി റെയിൽവേ മന്ത്രാലയത്തിലും സോൺ, ഡിവിഷൻ തലങ്ങളിലും എംപി നടത്തിയ ഇടപെടലുകളുടെ ഫലമായി പദ്ധതിയുടെ ആകെത്തുക അഞ്ച് കോടി രൂപയായി ഉയർത്തി.
അമൃത് ഭാരത് പദ്ധതിയിൽ ആദ്യം ഉൾപ്പെട്ടിട്ടില്ലാതിരുന്ന ലിഫ്റ്റ്, രണ്ടാമത്തെ ഫുട് ഓവർബ്രിഡ്ജ് എന്നീ പ്രധാന സൗകര്യങ്ങൾ തിരുവനന്തപുരം ഡിവിഷന്റെ പ്രത്യേക ഫണ്ടിൽനിന്ന് അധികമായി അനുവദിപ്പിച്ചാണ് നടപ്പിലാക്കാൻ കഴിഞ്ഞത്.
ട്രെയിനുകൾക്കു സ്റ്റോപ്പ്
മലയോരവും തീരദേശവും ഉൾപ്പെടെ വലിയ ജനവിഭാഗത്തിന് പ്രയോജനപ്പെടുന്ന ഈ സ്റ്റേഷനിൽ എംപി എന്ന നിലയിൽ നിരവധി പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിപ്പിക്കാൻ കഴിഞ്ഞു. ദക്ഷിണ റെയിൽവേ ആദ്യം അസാധ്യമെന്നു പറഞ്ഞ കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിനുപോലും ചങ്ങനാശേരിയിൽ സ്റ്റോപ്പ് യാഥാർഥ്യമാക്കാൻ കഴിഞ്ഞു.
ഇന്ന് ശതാബ്ദി, സൂപ്പർഫാസ്റ്റ്, എക്സ്പ്രസ്, ഗരീബ് രഥ്, മെമു, പാസഞ്ചർ അടക്കം എഴുപതിലധികം ട്രെയിനുകൾക്ക് ചങ്ങനാശേരിയിൽ സ്റ്റോപ്പുണ്ട്. കേരള ഐലൻഡ് എക്സ്പ്രസ്, നിസാമുദ്ദീൻ എക്സ്പ്രസ്, ചെന്നൈ സൂപ്പർഫാസ്റ്റ്, ശബരി സൂപ്പർഫാസ്റ്റ്, വഞ്ചിനാട്, വേണാട്, പാലരുവി, പരശുരാം, മലബാർ, അമൃത, മംഗലാപുരം, നിലമ്പൂർ റോഡ് തുടങ്ങിയ ജനപ്രിയ ട്രെയിനുകൾക്കും കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്, ലോകമാന്യ തിലക് എക്സ്പ്രസ്, യശ്വന്ത്പുർ ഗരീബ് രഥ് തുടങ്ങിയ ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പ് ഉണ്ട്.
ഉദ്ഘാടനം പ്രധാനമന്ത്രി
നവീകരണം പൂർത്തിയാക്കിയ ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ ഓൺലൈനായി നാടിനു സമർപ്പിക്കും.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, റെയിൽവേ ബോർഡ് ചെയർമാൻ സതീഷ് കുമാർ, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിംഗ്, മുൻ തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ മനീഷ് തപ്ലയാൽ, തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ദിവകാന്ത് ചന്ദ്രകാർ, റെയിൽവേ ഉദ്യോഗസ്ഥർ, തുടർച്ചയായി നിർദേശങ്ങൾ നൽകിയ യാത്രക്കാരുടെ സംഘടനകളുടെ പ്രതിനിധികൾ എന്നിവരോട് എംപി നന്ദി രേഖപ്പെടുത്തി.