പേരൂര്‍ക്കട: കോഴിത്തീറ്റയുടെ വില താങ്ങാനാകാതെ വന്നതോടെ മറ്റു കൃഷികളിലേക്ക് തിരിയാന്‍ നിര്‍ബന്ധിതരായി കോഴി കര്‍ഷകര്‍. ചോളം, തവിട്, മൊളാസിസ്, മെയ്സ്, കപ്പലണ്ടി, കപ്പ പൊടിച്ചത് തുടങ്ങിയവ അടങ്ങിയ കോഴിത്തീറ്റകളാണ് കോഴി ഫാമുകളിലും വീടുകളിലും നിലവിൽ ഉപയോഗിച്ചുവരുന്നത്.
വര്‍ഷത്തില്‍ ഏതാണ്ട് എല്ലാ ദിവസവും മുട്ടയിടുന്ന ബി.വി 380 കോഴികളെ വളര്‍ത്തുന്ന ഫാം ഉടമകള്‍ ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത് തീറ്റയുടെ വിലവര്‍ധനവു മൂലമാണ്. മുട്ടക്കോഴികള്‍ക്ക് തുടക്കത്തില്‍ സ്റ്റാര്‍ട്ടര്‍ തീറ്റ നല്‍കുന്നത് 45 ദിവസം വരെയുള്ള പ്രായത്തിലാണ്. അതുകഴിയുമ്പോള്‍ മുട്ടയിട്ട് തീരുന്നതുവരെയും ചോളമാണു തീറ്റയായി നല്‍കിവരുന്നത്.
ഈയൊരു തീറ്റ നല്‍കാതെ വന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ മുട്ടയുല്‍പ്പാദനം കുറയുമെന്നതിനാല്‍ മറ്റു തീറ്റകള്‍ കോഴികള്‍ക്ക് നല്കി കോഴിത്തീറ്റ വാങ്ങുന്നതുമൂലമുള്ള നഷ്ടം നികത്താനും സാധിക്കുകയില്ല. വീടുകളില്‍ ബി.വി 380 കോഴികളെ വളര്‍ത്തുന്നവരും കോഴികള്‍ക്ക് നല്‍കിവരുന്നത് ചോളം തീറ്റയാണ്. ചോളം തീറ്റതന്നെ രണ്ടുവിധമുണ്ട്. അതുകൊണ്ട് ഇവയ്ക്ക് രണ്ടുവിലയാണ്. ഒരുമാസം മുമ്പുവരെ ചോളം തീറ്റയ്ക്ക് 35 രൂപയായിരുന്നു വില. മാറ്റമില്ലാതെ തുടര്‍ന്ന വില പിന്നീട് 38 രൂപയും ഇപ്പോള്‍ 40 രൂപയുമായി.
ഒരു ദിവസം ഒരു കോഴി 100 ഗ്രാം തീറ്റ തിന്നുമ്പോള്‍ കൂടുതല്‍ കോഴികളെ വളര്‍ത്തുന്നവരെ തീറ്റയുടെ വില വര്‍ധന പിന്നോട്ടടിക്കുകയാണ് ചെയ്യുന്നത്. വീടുകളില്‍ 100 കോഴികളെ വളര്‍ത്താന്‍ തക്ക സാഹചര്യമുള്ളവര്‍ക്ക് ഒരുദിവസം മാത്രം 10 കിലോ തീറ്റ ആവശ്യമായി വരും. അങ്ങനെ നോക്കുമ്പോള്‍ കോഴികള്‍ക്ക് ഒരുദിവസത്തെ തീറ്റച്ചെലവുതന്നെ 400 രൂപയാകും. ഉല്‍പ്പാദനത്തിലെ കുറവാണ് തീറ്റയുടെ വിലവര്‍ധനവിന് കാരണമെന്നാണു സൂചന.
പൗള്‍ട്രി ഫാമുകളില്‍നിന്ന് 60 ദിവസത്തോളം പ്രായമെത്തുമ്പോഴാണ് ബി.വി. 380 കുഞ്ഞുങ്ങളെ വില്‍പ്പനയ്ക്ക് നല്‍കുന്നത്. അതുവരെയുള്ള പരിപാലനച്ചെലവ് ഇപ്പോള്‍ വലുതാണെന്ന് ഫാം ഉടമകള്‍ പറയുന്നു. മുട്ടക്കോഴികള്‍ക്കും ഇറച്ചിക്കോഴികള്‍ക്കും നല്കുന്ന തീറ്റ ഏതാണ്ട് ഒന്നാണ്. ഇത്തരത്തിലുണ്ടാകുന്ന വിലവര്‍ധനവ്, വരുന്ന ഓണവിപണിയെയും ബാധിച്ചേക്കും. കോഴിയിറച്ചിയുടെ ലഭ്യത ഇതുമൂലം കുറയുന്ന സാഹചര്യം ഉണ്ടാക്കും.
തീറ്റയുടെ വിലവര്‍ധനവ് കോഴിക്കുഞ്ഞുങ്ങളുടെ വിലവർധനവിനും ഇടയാക്കും. ഏകദേം 60 ദിവസം പ്രായമുള്ള ഒരു കോഴിക്കുഞ്ഞിന് 200 മുതല്‍ 220 രൂപ വരെയായിരുന്ന വില ഇപ്പോള്‍ ഏകദേശം 250ന് അടുത്തായിട്ടുണ്ട്. കോഴികൃഷി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ അടിയന്തര ഇടപെടലുകള്‍ നടത്തേണ്ടുന്നതുണ്ട്.