കുട്ടികളുടെ കൊട്ടാരം
നെടുമങ്ങാട്: നഗരസഭയുടെ അഭിമാന പദ്ധതിയായ "കുട്ടികളുടെ കൊട്ടാരം' അനാസ്ഥ കാരണം നശിക്കുന്നു. മുക്കോലയ്ക്കലിൽ 37 സെന്റ് സ്ഥലത്ത് 1.25 കോടി രൂപ ചെലവഴിച്ചാണ് കാരോട് ചിറയും പരിസരവും നവീകരിച്ച് ഈ വിനോദ കേന്ദ്രം യാഥാർഥ്യമാക്കിയത്.
എന്നാൽ, സമയബന്ധിതമായ അറ്റകുറ്റപ്പണികൾ നടത്താതെ പാർക്കിലെ ഭൂരിഭാഗം കളിക്കോപ്പുകളും ഉപകരണങ്ങളും തകർന്നു കഴിഞ്ഞു. ലക്ഷക്കണക്കിനു രൂപയുടെ ഉപകരണങ്ങളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. കൃത്യമായ ഇടവേളകളിൽ പരിപാലനം നടത്തേണ്ട നഗരസഭയുടെ അലംഭാവമാണ് ഈ ദയനീയാവസ്ഥയ്ക്കു കാരണമെന്നു നാട്ടുകാരും രക്ഷിതാക്കളും കുറ്റപ്പെടുത്തുന്നു.
തകർന്നു കിടക്കുന്ന കളിയുപകരണങ്ങളും തുരുമ്പെടുത്ത ഇരുമ്പ് കമ്പികളും കുട്ടികളുടെ ജീവനു തന്നെ ഭീഷണിയാകുന്നുണ്ട്. രാത്രികാലങ്ങളിൽ ആവശ്യത്തിനു വെളിച്ചമോ സുരക്ഷാ ജീവനക്കാരോ ഇല്ലാത്തതിനാൽ ഈ പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നതായും ആക്ഷേപമുണ്ട്.
സാധാരണ കുട്ടികൾക്കൊപ്പം പ്രത്യേക പരിഗണന അർഹിക്കുന്ന ഭിന്നശേഷി കുട്ടികൾക്കുകൂടി കളിച്ചുരസിക്കാനുള്ള പ്രത്യേക ഉപകരണങ്ങളും സൗകര്യങ്ങളും പാർക്കിൽ വിഭാവനം ചെയ്തിരുന്നെങ്കിലും അധികൃതരുടെ അശ്രദ്ധ, ആ കുരുന്നുകളുടെ വിനോദത്തിനുള്ള അവകാശവും നിഷേധിക്കുന്നു. മറ്റ് ആഘോഷങ്ങൾക്കും മേളങ്ങൾക്കുമായി നഗരസഭ ലക്ഷക്കണക്കിനു രൂപ ധൂർത്തടിക്കുമ്പോഴാണ് കുട്ടികളുടെ അടിസ്ഥാന അവകാശമായ വിനോദ കേന്ദ്രം തിരിഞ്ഞുനോക്കാനാളില്ലാതെ നശിക്കുന്നത്.
ആഘോഷങ്ങൾക്കായി മാറ്റിവെക്കുന്ന തുകയിൽനിന്നും ഒരു ചെറിയ വിഹിതം പാർക്കിന്റെ അറ്റകുറ്റപ്പണികൾക്കായി മാറ്റിവെക്കാൻ അധികൃതർ തയാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags : Nattuvishesham DistrictNews DeepikaNews Children's Palace