പ്രതീകാത്മക ചിത്രം
ചിറ്റാര്‍: മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന ചിറ്റാര്‍ കൊച്ചാറിനു കുറുകെയുള്ള ചപ്പാത്ത് പുനര്‍നിര്‍മാണം വൈകുന്നു. ചിറ്റാറിനെയും സീതത്തോടിനെയും ബന്ധിപ്പിക്കാന്‍ 60 വര്‍ഷം മുന്‍പാണ് ചപ്പാത്ത് നിര്‍മിച്ചത്. കൊച്ചാറിലെ ഒഴുക്കിന്റെ പശ്ചാത്തലത്തില്‍ കാഴ്ചവിരുന്നുകൂടിയായിരുന്നു ചപ്പാത്ത്.
മൂഴിയാര്‍ ശബരിഗിരി ജലവൈദ്യുത പദ്ധതിക്ക് ആവശ്യമായ സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് ചിറ്റാർ-മൂഴിയാര്‍ റോഡില്‍ കെഎസ്്ഇബി നിര്‍മിച്ച ചപ്പാത്താണിത്. പിന്നീട് സീതത്തോട്, ആങ്ങമൂഴി നിവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള പാതയായി. ചെറിയ മഴ പെയ്താല്‍ ചപ്പാത്ത് മുങ്ങി സീതത്തോട്, ആങ്ങമൂഴി മേഖലകള്‍ ഒറ്റപ്പെടും.
എ.വി.ടി റബര്‍ത്തോട്ടത്തിലൂടെ കടന്നുപോകുന്ന പാതയിലെ ചപ്പാത്തിന്റെ വലതുവശത്തായി കമ്പനി തോട്ടം തൊഴിലാളികള്‍ക്ക് യാത്ര ചെയ്യുന്നതിനു നിര്‍മിച്ച കമ്പിപ്പാലം കിഴക്കന്‍ മലയോരമേഖല നിവാസികള്‍ക്ക് കാല്‍നടയായി മറുകര കടക്കാന്‍ സഹായമായിരുന്നു. പിന്നീട് തോട്ടം വിറ്റുപോയതോടെ അറ്റകുറ്റപ്പണി നടക്കാതെ കമ്പിപ്പാലം തകര്‍ന്നു. ഇപ്പോള്‍ തൂണുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.
ചിറ്റാര്‍-ആങ്ങമൂഴി പാത പൊതുമരാമത്ത് ഏറ്റെടുത്തതോടെ ചപ്പാത്തിന് നൂറു മീറ്റര്‍ മാറി 1999ല്‍ കൊച്ചാറിനു കുറുകെ പുതിയ പാലം നിര്‍മിച്ചു. ഇതോടെ ചപ്പാത്തിലൂടെയുള്ള യാത്ര നിലച്ചു. അടിഭാഗം മലവെള്ളപ്പാച്ചിലില്‍ നശിച്ചു. ഇക്കഴിഞ്ഞ മലവെള്ളപ്പാച്ചിലില്‍ നിലംപതിച്ചു.
ബാരിക്കേഡ് സ്ഥാപിക്കണം
ചപ്പാത്ത് വീണ്ടും നിര്‍മിക്കുന്നതുവരെ അതുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ ഇരു ഭാഗത്തും ബാരിക്കേഡ് സ്ഥാപിച്ച് സുരക്ഷ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. ചിറ്റാര്‍-മൂഴിയാർ റോഡില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോള്‍ ചെറുവാഹനങ്ങള്‍ ചപ്പാത്തുവഴി കടന്നുവരും. ചപ്പാത്ത് തകര്‍ന്നത് ഓര്‍ക്കാതെ വരുന്ന വാഹനങ്ങള്‍ കൊച്ചാറില്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയുണ്ട്. കൊച്ചാര്‍ കര തൊട്ട് ഒഴുകിയാല്‍ അപകടങ്ങളുടെ ആഘാതം വലുതാകും. ചപ്പാത്ത് തകര്‍ന്നതിനു പിന്നാലെ റോഡ് ഗാതഗതം നിയന്ത്രിച്ച് പാറമടയില്‍നിന്നു മക്ക് ഇറക്കിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ വശങ്ങളിലൂടെ ഇരുചക്രവാഹനങ്ങളും കാല്‍നടക്കാരും കടന്നുപോകുന്നുണ്ട്.
മുന്നറിയിപ്പുകള്‍ അവഗണിക്കുന്നു; അച്ചൻകോവിലാറ്റിൽ അപകടങ്ങളേറുന്നു
കോന്നി: അച്ചന്‍കോവിലാറിന്റെ അപകടാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പുകള്‍ അവഗണിക്കുന്നത് അപകടങ്ങള്‍ക്കു കാരണമാകുന്നു. ഇന്നലെ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഐരവണ്‍ കടവില്‍ മുങ്ങി മരിച്ചത് നദിയുടെ ആഴംകുറവെന്ന് തോന്നുന്ന ഭാഗത്താണ്.
2018-ലെ മഹാപ്രളയത്തിനുശേഷം അച്ചന്‍കോവിലാറിന്റെ പല ഭാഗത്തും അപായക്കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. അടിത്തട്ടിലെ കയങ്ങളും ശക്തമായ അടിയൊഴുക്കും കരയിൽനിന്ന് നോക്കിയാല്‍ തിരിച്ചറിയാനാകില്ല. ഇത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അപകടസാധ്യതയുള്ള കടവുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും കുട്ടികള്‍ ആറ്റിലിറങ്ങുന്നത് കര്‍ശനമായി നിരീക്ഷിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
ഐരവണ്‍ പിഎസ്പിഎസ് വിപിഎം സ്കൂളിലെ വിദ്യാര്‍ഥികളായ ഡെന്നിസ് ഷിബു (17), സിബിന് ബിനോയ് (17) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 1.30 ഓടെ കുളിക്കാനിറങ്ങിയപ്പോഴാണ് ഇരുവരും അപകടത്തിൽപെട്ടത്.