കായിക - യുവജനകാര്യ വകുപ്പിന്റെ കീഴിൽ വൈക്കത്ത് രണ്ടു സ്കൂളുകളിൽ സ്റ്റേഡിയങ്ങൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തെക്കേനട ഗവ
വൈക്കം: കായിക യുവജനകാര്യ വകുപ്പിന്റെ കീഴിൽ വൈക്കത്ത് രണ്ടു സ്കൂളുകളിൽ 2024 -25, 2025-26 ബജറ്റിൽ സ്റ്റേഡിയങ്ങൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വൈക്കം എംഎൽ എ കെ. ബിനിമോന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
വൈക്കം വെസ്റ്റ് ഗവൺമെന്റ് വിഎച്ച്എസ്എസിനു രണ്ടുകോടി രൂപയും തെക്കേനട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് 2.50 കോടി രൂപയുമാണ് കളിസ്ഥലം നിർമിക്കുന്നതിന് സർക്കാർ അനുവദിച്ചിട്ടുള്ളത്. സാങ്കേതികമായ ചില തടസങ്ങളാണ് നിർമാണം വൈകിക്കുന്നത്. ഈ തടസങ്ങൾ ഉടൻ നീക്കി കളിസ്ഥലങ്ങളുടെ നിർമാണം ഉടൻ ആരംഭിക്കുന്നതിന് ഉദ്യോഗസ്ഥർ ഏകോപനത്തോടെ നടപടി സ്വീകരിക്കണമെന്ന് എംഎൽഎ നിർദേശിച്ചു.
വൈക്കം മടിയത്ര സ്കൂളിന്റെ കളിസ്ഥലത്തിനായി നിശ്ചയിച്ചിരിക്കുന്ന ഭൂമിയുടെ സർവേ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് എൽആർ തഹസിൽദാർ യോഗത്തിൽ ഉറപ്പ് നൽകി. തെക്കേനട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന യോഗത്തിൽ നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് ,
നഗരസഭാ കൗൺസിലർമാരായ ഡി. രഞ്ജിത്കുമാർ, അനിൽകുമാർ, കായികവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബൈജു, അസിസ്റ്റന്റ് എൻജിനിയർ അഭിജിത്ത്, ഇ. രതീഷ്, എൽആർ തഹസിൽദാർ കെ.സി. പ്രിയ നഗരസഭാ സെക്രട്ടറി രഞ്ജിത്ത് ആർ. നായർ, എഇ മഞ്ജുമോൾ, പിടിഎ പ്രസിഡന്റ് വൈക്കം മനോജ്, അധ്യാപകർ എന്നിവർ പങ്കെടുത്തു.
Tags : Local News Nattuvishesham Kottayam