യാത്ര ദുഷ്കരമായ നൂറനാട് പാലമൂട് -ആഞ്ഞിലിമൂട് റോഡ്
ചാരുംമൂട്: നൂറനാട് പഞ്ചായത്തിലെ പാലമൂട്-ആഞ്ഞിലിമൂട് റോഡുപണി പാതിവഴിയിൽ നിലച്ചതോടെ യാത്ര ദുഷ്കരമായി. ഒന്പത് മാസം മുമ്പ് തുടങ്ങിയ നിർമാണം പൂർണമായി നിലച്ചിരിക്കുകയാണ്. രണ്ടു കിലോമീറ്റർ വരുന്ന റോഡ് നിർമാണത്തിന് 1.20 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതോടൊപ്പം 1.10 കോടി രൂപ അനുവദിച്ച താമരക്കുളം പഞ്ചായത്തിലെ താമരക്കുളം-പച്ചക്കാട് റോഡ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പായി ടാർ ചെയ്തു.
2.25 കോടി രൂപ അനുവദിച്ച താമരക്കുളം ഗുരുനാഥൻ കുളങ്ങര-കണ്ണനാകുഴി പാലയ്ക്കൽ ജംഗ്ഷൻ റോഡിന്റെ ടാറിംഗും പൂർത്തിയായി. പാലമൂട്-ആഞ്ഞിലിമൂട് റോഡിന്റെ നിർമാണം 2025 നവംബർ ഒന്നിനാണ് തുടങ്ങിയത്. ആദ്യഘട്ടത്തിൽ റോഡിലെ ഓടകളുടെയും കലുങ്കിന്റെ യും നിർമാണമാണ് നടത്തിയത്. മെറ്റാഗാർഡ് എൻജിനിയറിംഗ് കമ്പനിയാണ് ടെൻഡറെടുത്തിട്ടുള്ളത്.
നൂറുകണക്കിനു വാഹനങ്ങളാണ് ദിവസേന ഇതുവഴി സഞ്ചരിക്കുന്നത്. കായംകുളം-പുനലൂർ റോഡിലെ ചാരുംമൂട് പാലമൂട് ജംഗ്ഷനിൽനിന്നു പുതുപ്പള്ളികുന്നം, ഇടക്കുന്നം, പുലിമേൽ, സബ് സ്റ്റേഷൻ ജംഗ്ഷൻ വഴി മാവേലിക്കര-പന്തളം റോഡിലെ ഇടപ്പോൺ ജംഗ്ഷനിൽ എത്തിച്ചേരുന്നതാണ് പാലമൂട്-ആഞ്ഞിലിമൂട്-ഇടപ്പോൺ റോഡ്.
ഏഴു കിലോമീറ്ററാണ് ദൂരം. ഇതിൽ പൂർണമായി തകർന്ന പാലമൂട് മുതൽ ആഞ്ഞിലിമൂട് വരെയുള്ള ഭാഗം നവീകരിക്കാനാണ് തുകയനുവദിച്ചത്. കുഴിനിറഞ്ഞ റോഡിൽ ഇരുചക്ര വാഹനയാത്രക്കാർ നിരന്തരം അപകടത്തിൽപ്പെടുകയാണ്. ആറുവർഷം മുമ്പ് ജില്ലാ പഞ്ചായത്ത് 50 ലക്ഷം മുടക്കി നവീകരിച്ച റോഡാണിപ്പോൾ സഞ്ചാരയോഗ്യമല്ലാതെ പൊട്ടിപ്പൊളിഞ്ഞ് കുഴികൾ നിറഞ്ഞിരിക്കുന്നത്.