x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കര്‍ഷക കടാശ്വാസം: വിഹിതം അടച്ചിട്ടും ആധാരം തിരികെ നല്‍കാതെ സഹകരണ ബാങ്കുകള്‍

വയനാട് ബ്യൂറോ
Published: June 6, 2026 03:00 PM IST | Updated: June 6, 2026 03:00 PM IST

കല്‍പ്പറ്റ: കര്‍ഷക കടാശ്വാസ കമ്മീഷന്‍ നിര്‍ദേശിച്ച വിഹിതം അടച്ചിട്ടും ഇടപാടുകാര്‍ക്ക് ആധാരം തിരികെ നല്‍കാതെ വയനാട്ടിലെ സഹകരണ ബാങ്കുകള്‍. ജില്ലയില്‍ വിവിധ സഹകരണ ബാങ്കുകളില്‍ ഭൂമി പണയപ്പെടുത്തി വായ്പയെടുത്തതില്‍ 3,000ല്‍ അധികം കര്‍ഷകര്‍ക്കാണ് വിഹിതം അടച്ചിട്ടും ആധാരങ്ങള്‍ തിരികെ കിട്ടാത്തത്.

എട്ടുവര്‍ഷം മുമ്പുവരെ വിഹിതം അടച്ചവരും ഇക്കൂട്ടത്തിലുണ്ട്. കടാശ്വാസ കമ്മീഷന്‍ സര്‍ക്കാര്‍ വിഹിതമായി നിര്‍ദേശിച്ച തുക ലഭിച്ചതിനുശേഷമേ കര്‍ഷകര്‍ക്ക് ആധാരം തിരികെ നല്‍കൂ എന്ന നിലപാടിലാണ് ബാങ്കുകള്‍. ആധാരങ്ങള്‍ തിരികെ ലഭിച്ചവര്‍ക്ക് ബാങ്കുകള്‍ വസ്തു ഒഴിമുറി ചെയ്തു കൊടുക്കാത്ത സ്ഥിതിയുമുണ്ട്. ഇതുമൂലം ഭൂമി അവകാശികള്‍ക്ക് നിയമപരമായി കൈമാറാനും വിവാഹം, ചികിത്സ ഉള്‍പ്പെടെ അടിയന്തരാവശ്യങ്ങള്‍ക്ക് വസ്തു പണയപ്പെടുത്തി പുതിയ കടം എടുക്കാനും കഴിയാതെ ബുദ്ധിമുട്ടുകയാണ് കര്‍ഷകര്‍.

കാര്‍ഷികത്തകര്‍ച്ച ഉള്‍പ്പെടെ കാരണങ്ങളാല്‍ തിരിച്ചടവുശേഷിയില്‍ ഗണ്യമായ കുറവുണ്ടായതുമൂലം സഹകരണ ബാങ്കുകളിലെ കടങ്ങള്‍ കുടിശികയായവരാണ് ഇളവിന് കര്‍ഷക കടാശ്വാസ കമ്മീഷനെ സമീപിക്കുന്നത്. കുടിശികയുടെ 50 ശതമാനമോ രണ്ട് ലക്ഷം രൂപ വരെയോയാണ് കമ്മീഷന്‍ കടാശ്വാസമായി അനുവദിക്കുന്നത്. ബാധ്യത തീര്‍ക്കുന്നതിന് കര്‍ഷക വിഹിതമായി കമ്മീഷന്‍ നിശ്ചയിക്കുന്നതിനു തുല്യമായ തുകയാണ് സര്‍ക്കാര്‍ വിഹിതം.

കര്‍ഷകര്‍ വിഹിതം അടയ്ക്കുന്ന മുറയ്ക്ക് ബാങ്കുകള്‍ ആധാരം തിരികെ നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ബാങ്കുകള്‍ ഇതിന് തയാറാകുന്നില്ല. സര്‍ക്കാര്‍ വിഹിതവും എത്തിയശേഷമേ ആധാരങ്ങള്‍ തിരികെ നല്‍കൂവെന്ന് വാശിപിടിക്കുകയാണ് ബാങ്ക് അധികൃതര്‍. സര്‍ക്കാരാകട്ടെ കടാശ്വാസ കമ്മീഷന്‍ അവാര്‍ഡ് പ്രകാരമുള്ള തുക സമയബന്ധിതമായി ബാങ്കുകള്‍ക്ക് ലഭ്യമാക്കുന്നില്ല. കര്‍ഷകര്‍ സഹകരണ ബാങ്കുകളില്‍നിന്നെടുത്ത വായ്പകള്‍ക്ക് മാത്രമാണ് 2006ലെ കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ നിയമം ബാധകം.

വിഹിതം അടച്ച കര്‍ഷകര്‍ക്ക് ആധാരം തിരികെ നല്‍കാന്‍ വിസമ്മതിക്കുന്ന സഹകരണ ബാങ്കുകള്‍ മറുവശത്ത് വായ്പ കുടിശികയുടെ പേരില്‍ റിക്കവറി നടപടികളുമായി മുന്നോട്ടുപോകുകയാണ്. വായ്പ കുടിശികയുള്ളവരുടെ ഭൂമി ബാങ്ക് ജീവനക്കാര്‍ അളന്നുതിരിക്കുന്നതും വീട്ടില്‍നിന്നു ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തുന്നതും ഒറ്റപ്പെട്ട സംഭവമല്ലാതായി.

റിക്കവറി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും കടാശ്വാസ കമ്മീഷന്‍ നിര്‍ദേശിച്ച വിഹിതം അടച് ര്‍ഷകര്‍ക്ക് ആധാരം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് കര്‍ഷക പ്രസ്ഥാനങ്ങളായ ഫാര്‍മേഴ്‌സ് റിലീഫ് ഫോറവും ഹരിതസേനയും സംയുക്ത പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ്. ഒമ്പതിന് കല്‍പ്പറ്റയില്‍ കാര്‍ഷിക വികസന ബാങ്ക് ശാഖയ്ക്കുമുമ്പില്‍ ധര്‍ണ നടത്തും.

Tags : Cooperative banks documents

Recent News

Corehub Up