കണ്ണൂർ: അച്ഛൻ നൽകിയ ധൈര്യവും ഭർത്താവിന്റെ പ്രോത്സാഹനവും കരുത്താക്കി സ്റ്റിയറിംഗ് പിടിച്ചാണ് പി.പി. രജിതയുടെ ജീവിത യാത്ര. പുരുഷൻമാർ ആധിപത്യം പുലർത്തുന്ന ഓട്ടോ ഡ്രൈവിംഗ് മേഖലയിൽ വാരം സ്വദേശിനി രജിത സ്ഥാനം ഉറപ്പിച്ചിട്ട് 12 വർഷം പിന്നിടുന്നു. കൂലിപ്പണിക്കാരനായ ഭർത്താവിനെ സഹായിക്കാനും മൂന്ന് മക്കളുടെ വിദ്യാഭ്യാസത്തിനും വേണ്ടിയാണ് രജിത കാക്കിയിട്ടത്. വാരം സ്റ്റാൻഡിലെ 73 ഓട്ടോ ഡ്രൈവർമാർക്കിടയിലെ ഏക വനിതയാണ് രജിത.
കൂലിപ്പണിക്കാരനായ ഭർത്താവിന്റെ വരുമാനം മാത്രം ആശ്രയിച്ച് കുടുംബം മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടായപ്പോൾ ബീഡി തൊഴിലാളിയായിരുന്ന രജിത അച്ഛന് ദാസന്റെ നിർദേശപ്രകാരമാണ് ഈ മേഖലയിലേക്ക് തിരിഞ്ഞത്. അച്ഛൻ വാങ്ങി നൽകിയ പഴയ ഓട്ടോയായിരുന്നു രജിതയുടെ ആദ്യത്തെ വാഹനം. പിന്നീട് വർഷങ്ങൾക്ക് ശേഷം പുതിയ ഓട്ടോ വാങ്ങി കാവിലമ്മ എന്ന പേര് നൽകി.
രാവിലെ തുടങ്ങുന്ന വീട്ടുപ്പണികൾക്ക് ശേഷമാണ് രജിത ഓട്ടോയുമായി ഇറങ്ങുന്നത്. സമീപത്തെ കുട്ടികളെ സ്കൂളിലെത്തിക്കലാണ് ആദ്യ ട്രിപ്പ്. സ്കൂൾ വിടുന്പോൾ തിരിച്ച് സ്കൂൾ പരിസരത്തും എത്തും. വൈകുന്നേരം ആറരയോടെ ഓട്ടം നിർത്തുന്ന രജിത പിന്നീട് വീട്ടു തിരക്കിലും കുട്ടികളുടെ അമ്മയും വീട്ടമ്മയായും വേഷപ്പകർച്ച നടത്തും.
പുരുഷൻമാർ മാത്രം നിറഞ്ഞു നിൽക്കുന്ന ഓട്ടോ സ്റ്റാന്റിൽ ആദ്യം എത്തിയപ്പോൾ പലർകകും കൗതുകമായിരുന്നുവെന്ന് രജിത പറഞ്ഞു. വീട്ടുകാർക്കൊപ്പം സഹപ്രവർത്തകർ നൽകുന്ന പിന്തുണയാണ് ഈ മേഖലയിൽ പിടിച്ചു നിൽക്കാനുള്ള കരുത്ത്. 12 വർഷത്തെ ഈ യാത്രയിൽ ഒരിടത്തു മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും ഓട്ടോ മേഖലയിൽ തന്നെ തുടരാണ് താത്പര്യമെന്നും രജിത പറഞ്ഞു.
Tags : nattu vishesham auto sector Rajitha's