സുജിത്ത്
ശ്രീകൃഷ്ണപുരം: ജോലി വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗം ചങ്ങതൊടിയിൽ വീട്ടിൽ സി. സുജിത്ത് രാജിവെച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയായ സുജിത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് രാജി നൽകിയത്.
പതിമൂന്നാം വാർഡ് രാഗം കോർണറിൽ നിന്നും സിപിഎം പ്രതിനിധിയായാണ് സുജിത്ത് തെരഞ്ഞെടുക്കപ്പെട്ടത്. യുവതിയുടെ പരാതിയെ തുടർന്ന് ശ്രീകൃഷ്ണപുരം പോലീസ് കഴിഞ്ഞ മെയ് 29 നാണ് ഡിവൈഎഫ്ഐ നേതാവ് കൂടിയായ സുജിത്തിനെതിരെ കേസെടുത്തത്. തൊഴിൽ വാഗ്ദാനം ചെയ്ത് പ്രതിയുടെ ചാത്തൻകുന്നിലെ വീട്ടിൽ വെച്ചും മറ്റു വിവിധ സ്ഥലങ്ങളിൽ വെച്ചും പീഡിപ്പിച്ചതായാണ് യുവതി പോലീസിൽ പരാതി നൽകിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് മുതൽ സുജിത്ത് ഒളിവിലാണ്.
മൂന്നു മാസമായി സുജിത്ത് ഭരണ സമിതിയോഗങ്ങളിൽ പങ്കെടുത്തിട്ടില്ല. തുടർച്ചയായി മൂന്നു യോഗങ്ങളിൽ പങ്കെടുക്കാത്തതിനാൽ രാജി നൽകിയില്ലെങ്കിലും സുജിത്തിന് പഞ്ചായത്ത് അംഗത്വം നഷ്ടമാകും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഒഴിവുളള വാർഡുകളിലേക്ക് അടുത്തഘട്ടത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇവിടെയും തിരഞ്ഞെടുപ്പു നടക്കും.
വോട്ടർ പട്ടിക പുതുക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയിട്ടുണ്ട്. 16 വാർഡുകളിൽ നിലവിൽ പന്ത്രണ്ടിടത്ത് എൽഡിഎഫും, മൂന്നിടത്ത് യുഡിഎഫും ഒരു വാർഡിൽ ബിജെപിയുമാണ് ജയിച്ചത്. സുജിത്ത് രാജി നൽകിയതോടെ എൽഡിഎഫ് അംഗസംഖ്യ 11 ആയി കുറഞ്ഞു.
Tags : Local News Nattuvishesham CPM member accused in rape case