പ്രതീകാത്മക ചിത്രം
പാലാ: പൊതുമരാമത്ത് വകുപ്പ്, ജൽ ജീവന് മിഷന് പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ മാണി സി. കാപ്പന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേർന്ന സംയുക്ത അവലോകന യോഗത്തിൽ തീരുമാനം.
മുടങ്ങിക്കിടക്കുന്ന റിവര്‍ വ്യൂ റോഡ്, ബൈപാസ് റോഡ്, കളരിയാമാക്കല്‍ അപ്രോച്ച് റോഡ് എന്നിവ പൂര്‍ത്തീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു. ചെത്തിമറ്റം മുതല്‍ ഇടപ്പാടിവരെ റോഡ് കൈയേറ്റം ഒഴിപ്പിച്ച് റോഡ് മണ്ണിട്ടുയർത്തി ടാര്‍ ചെയ്ത് വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കും.
പാലാ ഗവ. ആശുപത്രി ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ പരിഷ്കരിക്കും. പൊന്‍കുന്നം റോഡില്‍നിന്ന് ഡിവൈഡറിന്റെ രണ്ടുവശംവഴി വാഹനങ്ങള്‍ വരുന്ന സാഹചര്യത്തില്‍ റമ്പിള്‍ സ്ട്രിപ്സ് സ്ഥാപിക്കുന്നതിനും സീബ്രാലൈന്‍ മാറ്റി വരയ്ക്കുന്നതിനും തീരുമാനിച്ചു.
ജൽ ജീവന് മിഷനുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ ഏറ്റെടുത്തിട്ടുള്ള റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കി സെപ്റ്റംബര്‍ 30ന് മുമ്പ് പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നതിന് ജലവിഭവ മന്ത്രി മോന്‍സ് ജോസഫിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി എന്ന് എംഎൽഎ യോഗത്തിൽ അറിയിച്ചു.
കുരിശുങ്കല്‍ പാലം നിര്‍മാണത്തിനുള്ള നടപടികൾ പൂര്‍ത്തീകരിച്ചുവെന്നും ഒക്ടോബര്‍ ആദ്യവാരം നിര്‍മാണം ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു. കുരിശുങ്കല്‍ പാണ്ടിയാമാവ് ചാലമറ്റം വെള്ളാത്തൊട്ടി എന്നിവിടങ്ങളിലൂടെ വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നതിനും നിലവിലുള്ള ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. പാലാ ജനറല്‍ ആശുപത്രി ലിങ്ക് റോഡിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്.
പാലാ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഇന്‍-ചാര്‍ജ് മായ രാഹുല്‍, വാര്‍ഡ് കൗണ്‍സിലര്‍ ലീന സണ്ണി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജിത പ്രകാശ് വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews river view