ജില്ലാ വികസനസമിതി യോഗത്തില്‍ കളക്ടർ ആനി ജൂല തോമസ് അധ്യക്ഷത വഹിക്കുന്നു.
കൊല്ലം: മഴക്കാലത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെയും സമയബന്ധിതമായും നടത്താന്‍ ജില്ലാ വികസനസമിതി യോഗത്തില്‍ പൊതുനിര്‍ദേശം. ജില്ലാ കളക്ടര്‍ ആനി ജൂല തോമസ് അധ്യക്ഷത വഹിച്ചു. പൊതുനിരത്തുകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ അപകടകരമായി നില്ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നത് തുടരണമെന്ന നിര്‍ദേശമുയര്‍ന്നു. രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ശുചീകരണം, ഡ്രൈ ഡേ എന്നിവ കൂടുതല്‍ ശക്തമായി നടപ്പാക്കണം. വാര്‍ഡ്തല ശുചീകരണ സമിതികളുടെ പ്രവര്‍ത്തനം വിപുലീകരിക്കണം. തീരദേശമേഖലയായ വാടിയിലെ മാലിന്യനിര്‍മാര്‍ജനത്തിന് കോര്പറേഷന് താത്കാലിക സംവിധാനം ഏര്‍പ്പെടുത്തണം.
ചവറ നിയോജകമണ്ഡലത്തില്‍ ഓടയുടെ ശുചീകരണം കൂടുതല്‍ കാര്യക്ഷമമാക്കണം. കല്ലുംതാഴം, കുറ്റിവട്ടം, നല്ലെഴുത്തുമുക്ക്, തിരുമുക്ക് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഓടകളുടെ ശുചീകരണ പ്രവൃത്തികള്‍ വേഗത്തിലാക്കണം.
ജില്ലാ പഞ്ചായത്ത് പരിധിയിലെ സ്കൂളുകളിലെ വിവിധ മഴക്കാലമുന്നൊരുക്ക പ്രവൃത്തികളുമായി ബന്ധപ്പെട്ട് പണം അനുവദിക്കാന്‍ പദ്ധതി തയാറാക്കിയെന്നും അത് ഉപയോഗപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്. ലതാദേവി അറിയിച്ചു. ജില്ലാ ആശുപത്രിയിലെ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള മണ്ണ് പരിശോധന ഉടന്‍ നടത്തണം.
കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കരുതെന്നും നിര്‍ദേശമുയര്‍ന്നു. തൃക്കോവില്‍വട്ടത്തെ ഡോണ്‍ ബോസ്കോ റോഡ് പുനര്‍നിര്‍മിക്കണം. ഗ്രാമീണ റോഡുകളിലെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം. പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തണം. പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് പുതിയ ബസ് റൂട്ട് ഒരുക്കണം. തൃക്കോവില്‍വട്ടം, കൊറ്റങ്കര പഞ്ചായത്തുകളില്‍ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണം. ചവറ സെന്റ് ജോണ്‍സ് എല്‍പി സ്കൂളില്‍ താത്കാലിക അതിര്‍ത്തി വേലി നിര്‍മിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഗ്രാമപ്രദേശങ്ങളില്‍ ഉണ്ടാകുന്ന വൈദ്യുതി തടസം പരിഹരിക്കും.
തെരുവുനായ ശല്യം പരിഹരിക്കുന്നതിന് കൂടുതല്‍ ഡോഗ്ഷെല്ട്ടറുകള് നിര്‍മിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ കളക്ടറുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരും. കരുനാഗപ്പള്ളി ഹൈസ്കൂള്‍ ജംഗ്ഷനില്‍ ദേശീയപാത നിര്‍മാണത്തിന് എടുത്ത കുഴി ഉടന്‍ മൂടണം. മേഖലയില്‍ കൂടുതല്‍ ദിശാസൂചിക ബോര്ഡുകള്സ്ഥാപിക്കണം. പത്തനാപുരം മേഖലയില്‍ വെള്ളക്കെട്ട് പരിഹാരനടപടികള്‍ ഊര്‍ജിതമാക്കണം. വന്യമൃഗശല്യം രൂക്ഷമായതിനാല്‍ ആര്‍ആര്‍ടി ടീമിന്റെ സേവനം മേഖലയില്‍ ഉറപ്പാക്കണം.
പത്തനാപുരം താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം. പത്തനാപുരം-പുന്നല-ഏനാത്ത് റോഡിന്റെ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചത്. സബ് കളക്ടര്‍ അഖില്‍ വി. മേനോന്, എഡിഎം എസ.് സജീദ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപാ ചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Kollam