വെള്ളരിക്കുണ്ട്: ബളാൽ കുഴിങ്ങാട് അബ്ദുൾ ഖാദറിന്റെ കൃഷിയിടത്തിൽ പ്രതിസന്ധികൾക്കിടയിലും ഇത്തവണയും ഞാറ് നട്ട് നെൽകൃഷിയിറക്കി. വേണ്ടത്ര മഴയില്ലാത്തതും തൊഴിലാളികളുടെയും നിലമുഴുന്ന ഡ്രില്ലറിന്റെ അഭാവം തുടങ്ങിയ പ്രതിസന്ധികളെ മറികടന്നാണ് അബ്ദുൾ ഖാദർ ഇത്തവണയും തന്റെ ഒന്നര ഏക്കർ പാടത്ത് നെൽകൃഷിയിറക്കിയത്.
ബളാൽ പഞ്ചായത്തിലെ ഏക നെൽകൃഷിയിടമാണിത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ഞാറ് നട്ട് ഇത്തവണത്തെ കൃഷിക്ക് തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ. ലത, ജില്ലാ പഞ്ചായത്തംഗം ബിൻസി ജെയിൻ, വ്യവസായി വി.കെ. അസീസ് മങ്കയം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മൂന്നു വയസുകാരൻ ഹമീമും രണ്ടരവയസുകാരി ആയിഷത്തും പാടത്തിറങ്ങി.
ഇവർക്ക് കുഴങ്ങാട് ഉന്നതിയിലെ മുതിർന്ന കൃഷിക്കാരൻ മോതിര ഞാറ് കൈയിൽ വച്ചു കൊടുത്തു ഞാറ് നടുന്നതിന്റെ ബാലപാഠങ്ങൾ കാണിച്ചുകൊടുത്തു. മോതിരയെ കൂടാതെ പള്ളിച്ചി, കണിച്ചി, മാധവി തുടങ്ങി ഉന്നതിയിൽ ഒന്‍പതോളം പേർ നാട്ടിപ്പാട്ടിന്റെ താളത്തിൽ ഞാറ് നടലിന് നേതൃത്വം നൽകി.