പ്രതീകാത്മക ചിത്രം
നാദാപുരം: പുറമേരി പഞ്ചായത്തിലെ വിലാതപുരം മലോൽ ഭാഗത്ത് നാലുപേർക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു.
വീട്ടുപറമ്പിൽ ആടിനെ മേയ്ക്കുകയായിരുന്ന തയ്യിൽചന്ദ്രി ( 56), തൊട്ടടുത്ത പറമ്പിൽ കളിക്കുകയായിരുന്ന നാലാം ക്ലാസ് വിദ്യാർഥി തട്ടാൻകണ്ടി റിതുപാർവൺ (9), അയൽവാസി പേരോടംകണ്ടി നാരായണി (60), എളയിടം തെക്കിണം വീട്ടിൽ ശശി (53) എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. ചന്ദ്രി അതിസാഹസികമായി മൽപിടിത്തത്തിലൂടെയാണ് നായയിൽ നിന്ന് രക്ഷപ്പെട്ടത്. ഇവരുടെ ഇരുകൈകൾക്കും മുഖത്തും പരിക്കുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. നാരായണിയെ വടകര ആശുപത്രിയിലും മറ്റുള്ളവരെ നാദാപുരത്തും പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. കഴിഞ്ഞയാഴ്ച മറ്റൊരു വിദ്യാർഥിയും പരിസരത്ത് ആക്രമണത്തിന് ഇരയായിരുന്നു. തൊട്ടടുത്ത കുമ്മങ്കോട് മാണിക്കോത്ത് പാലത്തിന് സമീപം ഒരു തൊഴിലാളിക്ക് കുറുക്കന്റെ കടിയേറ്റും പരിക്കേറ്റിരുന്നു.