പ്രതീകാത്മക ചിത്രം
എടക്കര: കവളപ്പാറ ഉരുള്‍പൊട്ടലില്‍ കൃഷിഭൂമി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ഏഴ് വര്‍ഷം പിന്നിട്ടിട്ടും നഷ്ടപരിഹാരം സാധ്യമായിയല്ല. 2023ല്‍ ദുരന്ത നിവാരണണ അഥോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം ഉരുള്‍പൊട്ടലുണ്ടായ സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
ദുരന്തത്തില്‍ നഷ്ടമായ കൃഷിഭൂമിക്ക് നഷ്ടപരിഹാരം നല്‍കുകയോ കൃഷിക്ക് ഉപയുക്തമാക്കാന്‍ പറ്റുന്ന ഭൂമി അളന്ന് വേര്‍തിരിച്ച് അതത് കര്‍ഷകര്‍ക്ക് കൈമാറുകയോ വേണമെന്ന് ആവശ്യപ്പെട്ട് താന്നിക്കുന്നത്ത് ബാലകൃഷ്ണന് മുന്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലായിരുന്നു നപടി. ദുരന്ത നിവാരണ അഥോറിറ്റി, കൃഷിവകുപ്പ്, ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ, മണ്ണ് പരിശോധനാവിഭാഗം, റവന്യു വകുപ്പ് ഉദ്യോഗസ്ഥരങ്ങുന്ന സംഘമാണ് പ്രദേശത്ത് സംയുക്ത പരിശോധന നടത്തിയത്.
ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശത്ത് കൂടി ഒഴുകുന്ന കവളപ്പാറ തോടിന് ഇക്കരെയുള്ള കൃഷിയിടങ്ങള്‍ വേര്‍തിരിച്ച് വീണ്ടും കൃഷിക്ക് ഉപയുക്തമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അന്ന് സംഘം അറിയിച്ചിരുന്നു.
ഉരുള്‍പൊട്ടിയ മുകള്‍ഭാഗത്തെ കൃഷിഭൂമികള്‍ വേര്‍തിരിച്ചെടുക്കാനും വീണ്ടും കൃഷിക്ക് ഉപയോഗിക്കാനും കഴിയാത്തതിനാലും വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാലും തത്സ്ഥിതി തുടരാനായിരുന്നു നിര്‍ദേശം.
വീണ്ടെടുക്കാന്‍ കഴിയാത്ത കൃഷിഭൂമികള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും മെമ്പര്‍ സെക്രട്ടറി അറിയിറിച്ചിരുന്നു. മുകളില്‍നിന്ന് ഒഴുകിവരുന്ന വെള്ളം ഒഴുക്കിവിടാന്‍ ചാലുകള്‍ നിര്‍മിക്കുമെന്നും തോടിന് അക്കരെ സംരക്ഷണഭിത്തി നിര്‍മ്മിക്കുമെന്നും അറിയിച്ചിരുന്നു.
ഒരു ദുരന്ത നിവാരണ വിദഗ്ദനെ നിയോഗിച്ച് പ്രദേശത്ത് നടപ്പാക്കേണ്ട കാര്യങ്ങള്‍ വിശദമായി പഠനം നടത്തി അതുപ്രകാരമായിരിക്കും പദ്ധതികള്‍ നടപ്പിലാക്കുകയെന്നും അറയിച്ചിരുന്നു.
എന്നാല്‍ സംഘം പരിശോധന നടത്തി പോയിട്ട് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. 2019ല്‍ ഉണ്ടായ കവളപ്പാറ മുത്തപ്പന്‍കുന്ന് ഉരുള്‍പൊട്ടലില്‍ മേഖലയിലെ നൂറോളം ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കാണ് കൃഷിഭൂമി നഷ്ടപ്പെട്ടത്.
Tags : Nattuvisesham DistrictNews DeepikaNews Farmers