ഫാ. പി.ടി. ജോർജ്, ഫാ. സന്തോഷ് തോമസ് , ഫാ. ഡോ. ലൂയിസ്
പത്തനംതിട്ട: തിരുവനന്തപുരം മേജർ അതിരൂപതാംഗമായ പുത്തൻപീടിക പള്ളത്ത് പുതുപറമ്പിൽ ഫാ. പി.ടി. ജോർജ്, പത്തനംതിട്ട രൂപതാംഗമായ തണ്ണിത്തോട് ഫാ. സന്തോഷ് തോമസ് കോയിക്കൽ, ബത്തേരി രൂപതാംഗമായ ഫാ. ഡോ. ലൂയിസ് ചരുവിള പുത്തൻവീട് എന്നിവർ ഇന്ന് കോർ എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് ഉയരും.
പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ കത്തീഡ്രലിൽ രാവിലെ ഒന്പതിനു നടക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് മാർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ കാർമികത്വം വഹിക്കും.
അരനൂറ്റാണ്ടിലേറെ നീണ്ട വൈദികശുശ്രൂഷയ്ക്കുള്ള സഭയുടെ അംഗീകാരമാണ് ഫാ.പി.ടി. ജോർജിനു ലഭിക്കുന്ന കോർ എപ്പിസ്കോപ്പ പദവി. പുത്തൻപീടിക മാർത്തോമ്മൻ തീർഥാടന ദേവാലയത്തിന്റെ ശതാബ്ദി സ്മരണകൾക്കിടെ പൗരോഹിത്യ പൈതൃകത്തിലെ മറ്റൊരു നാഴികക്കല്ല് കൂടിയാണ് ഫാ. പി.ടി. ജോർജിന്റെ സ്ഥാനലബ്ധി.
പുത്തൻപീടികയുടെ പൗരോഹിത്യ പൈതൃകത്തിൽ കോർ എപ്പിസ്കോപ്പ പദവിയിലെത്തുന്ന അഞ്ചാമത്തെ വൈദികനാണ് പി.ടി. ജോർജ്. പീടികയിൽ ഏബ്രഹാം കോർ എപ്പിസ്കോപ്പ, ജോഷ്വാ പീടികയിൽ കോർ എപ്പിസ്കോപ്പ, ജോർജ് ജേക്കബ് കിഴക്കേതിൽ കോർ എപ്പിസ്കോപ്പ, സെബാസ്റ്റ്യൻ ആമ്പശേരി കോർ എപ്പിസ്കോപ്പ എന്നിവരാണ് മുൻഗാമികൾ.
Tags : Nattuvisesham DistrictNews DeepikaNews