ചേർത്തല: ശക്തമായ മഴയെത്തുടര്‍ന്ന് ചേര്‍ത്തലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പലതും വെള്ളത്തിൽ മുങ്ങി. ചേർത്തല എഇഒ ഓഫീസ്, ഡിഇഒ ഒഫീസ്, ബിആർസി ഓട്ടിസം സെന്റർ, ചേർത്തല ശ്രീനാരായണ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് വെള്ളത്തിൽ മുങ്ങിയത്. കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയെ തുടർന്നാണ് ഓഫീസുകൾ പലതും വെള്ളത്തിലായത്.
മാലിന്യം നിറഞ്ഞ വെള്ളത്തിലൂടെ നടന്നുവേണം വിദ്യാർഥികളും ഇവിടെ പ്രവർത്തിക്കുന്ന ഓഫീസുകളിലേക്ക് ജീവനക്കാർ ഉൾപ്പെടെ എത്തേണ്ടത്. ഇതുകൂടാതെ നിരവധി ജനങ്ങളാണ് വിവിധ ആവശ്യങ്ങൾക്കായി ഇവിടേക്ക് എത്തുന്നത്. കക്കൂസ് മാലിന്യം ഉൾപ്പെടെ കലർന്ന വെള്ളത്തിലൂടെയാണ് ജനങ്ങൾ നീന്തിപ്പോകുന്നത്. അശാസ്ത്രീയമായ കാനനിർമാണത്തെത്തുടർന്നാണ് പ്രദേശം വെള്ളത്തിൽ മുങ്ങിയതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഒരു മഴയ്ക്കുതന്നെ ഇവിടെ ആകെ വെള്ളക്കെട്ട് പതിവാണ്. ഓട്ടിസം സെന്ററിൽ കുട്ടികൾക്ക് ഇരിക്കാൻ കഴിയാത്ത സാഹചര്യമാണ്. അതുകൊണ്ട് വിദ്യാർഥികൾ തെറാപ്പിക്ക് എത്തുന്നില്ല. ഇവിടെയുള്ള രക്ഷകർത്താക്കൾ നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽ ഈ വിഷയം ഉന്നയിച്ചിരുന്നു. എന്നിട്ടും നടപടി ഒന്നും ഉണ്ടായിട്ടില്ല. ഭിന്നശേക്ഷിക്കാരായ വിദ്യാർഥികൾക്ക് സെന്ററിൽ വെള്ളം കയറിയതിനാൽ തെറാപ്പി മുടങ്ങുകയാണ്.
ഡിഇഒ ഓഫീസുകളിലേക്കു പോകുന്നവർ തടിപ്പാലം ഉപയോഗിച്ചാണ് ഒരു കെട്ടിടത്തിൽനിന്ന് അടുത്ത കെട്ടിടത്തിലേക്കു പോകുന്നത്. ഇവിടെ മതിൽക്കെട്ടിനുള്ളിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് പതിവാണ്. വെള്ളവും മാലിന്യവും കൂടിക്കലർന്നാണ് പ്രദേശത്ത് ഒഴുകുന്നത്. സ്കൂൾ ഗ്രൗണ്ടിലെ വെള്ളം ഒഴുകിപ്പോവാൻ അടിയന്തര നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags : Nattuvishesham Local News Educational institutions flooded