ശബരിമല ക്ഷേത്രം
പത്തനംതിട്ട: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിരിക്കുന്നത് ഏഴ് വില്ലേജുകൾ. കഴിഞ്ഞ വിജ്ഞാപനങ്ങളിൽ ജില്ലയിൽ പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലകളായി കണ്ടെത്തിയ വില്ലേജുകൾ അന്തിമ വിജ്ഞാപനത്തിലും ഇതേ പ്രദേശങ്ങൾ ഉൾപ്പെട്ടിരിക്കുകയാണ്. ജനവാസ മേഖലകളും കൃഷിയിടങ്ങളും പൂർണമായി ഒഴിവാക്കണമെന്ന ആവശ്യം അന്തിമ വിജ്ഞാപനത്തിനു മുന്പായ കരടിലും അംഗീകരിച്ചിട്ടില്ല.
കോന്നി താലൂക്കിലെ ചിറ്റാർ, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട് വില്ലേജുകളും റാന്നി താലൂക്കിലെ വടശേരിക്കര, പെരുനാട്, കൊല്ലമുള വില്ലേജുകളുമാണ് പരിസ്ഥിതിലോല മേഖലകളായി വിജ്ഞാപനം ചെയ്തിരിക്കുന്നത്. ജനവാസ മേഖലകളായ ഏഴ് വില്ലേജുകളും പരിസ്ഥിതി ലോല പ്രദേശങ്ങളായി മാറുന്നതിനെതിരേ നേരത്തെ തന്നെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. എന്നാൽ ഇതു പരിഗണിക്കാതെയാണ് അന്തിമ വിജ്ഞാപനത്തിലും ഇതേ വില്ലേജുകൾ ഉൾപ്പെട്ടത്.
ഏഴ് വില്ലേജുകളും വനാതിർത്തി പങ്കിടുന്നതൊഴിച്ചാൽ വർഷങ്ങളായി ജനവാസ കാർഷിക മേഖലകളാണ്. വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കുമായി ഒരു കിലോമീറ്റർ പരിധിയെങ്കിലും പരിസ്ഥിതിലോല മേഖലയായി കണക്കാക്കണമെന്നതാണ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ നയം. അതു നടപ്പാക്കിയാൽ കൊല്ലമുള, പെരുനാട് വില്ലേജുകളെ ദോഷകരമായി ബാധിക്കും. രണ്ട് വില്ലേജുകളും പെരിയാർ കടുവ സംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് അതിർത്തി പങ്കിടുന്നുണ്ട്. ശബരിമല പൂങ്കാവനം പ്രദേശത്തോടു ചേർന്ന പ്രദേശങ്ങൾ കൂടിയാണിത്.
പരിസ്ഥിതിലോല മേഖലകളായി ഏഴ് വില്ലേജുകൾ പരിഗണിക്കപ്പെട്ടാൽ കാർഷികവൃത്തി ഉപജീവനമായി സ്വീകരിച്ചിട്ടുള്ള പ്രദേശവാസികൾക്കടക്കം പ്രതിസന്ധി ഏറും. തലമുറകളായി കൃഷി ചെയ്ത് ഉപജീവനം നടത്തിവരുന്നയാളുകളാണ് പ്രദേശവാസികളേറെയും. കാർഷിക മേഖലയിൽ തുടർന്നുവരുന്ന കൃഷി രീതികളെ പോലും ഇഎസ്എ പ്രഖ്യാപനം ദോഷകരമായി ബാധിക്കും.
ജൂലൈ 26നു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കരട് വിജ്ഞാപനത്തിൽ ജനവാസ മേഖല ഉൾപ്പെടെയുള്ള പ്രദേശങ്ങളുണ്ട്.
1972ലെ വന്യജീവി സംരക്ഷണ നിയമം 1980ലെ വനംസംരക്ഷണ നിയമം എന്നിവയിലെ കർശന വ്യവസ്ഥകൾ കാരണം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിലും ഏറെ പ്രതിസന്ധികൾ നിലനിൽക്കുകയാണ്. ഇതിനു പുറമേ വില്ലേജ് ആകമാനം പരിസ്ഥിതി ലോലമാകുന്നതോടെ കർഷകരുടെ സ്ഥിതി ഏറെദയനീയമാകുമെന്നതാണ് ആശങ്ക. നിലവിലെ കൃഷിരീതികൾ കാട്ടുമൃഗ ശല്യം കാരണം പ്രതിസന്ധി നേരിടകയാണ്. ഇതിനു പരിഹാരം തേടുന്ന കാലഘട്ടത്തിൽ പരിസ്ഥിതി ലോലമകാകുന്നതോടെ യന്ത്രവത്കൃത പദ്ധതികൾക്കൊന്നും അനുമതിയില്ലാത്ത സ്ഥിതിയുണ്ടാകും. പുതിയ കെട്ടിടങ്ങൾ, റോഡുകൾ എന്നിവയുടെ നിർമാണത്തിലും നിയന്ത്രണങ്ങളുണ്ടാകാം.
കരട് വിജ്ഞാപനത്തിനെതിരേ കേന്ദ്ര പരിസ്ഥിതി വനമന്ത്രാലയത്തിലേക്ക് നിവേദനം നൽകാനുള്ള തയാറെടുപ്പിലാണ് വിവിധ കർഷക സംഘടനകൾ. പരിസ്ഥിതിലോല പ്രദേശമെന്ന തടസം വരുന്നതോട പ്രദേശവാസികൾക്ക് സാന്പത്തികമായി ഏറെ വെല്ലുവിളികളുണ്ടാകും. ഭൂമി ന്യായ വിലയ്ക്കു വിൽക്കാനോ പകരം മറ്റൊരിടത്തേക്കു മാറാനോ കഴിയാത്ത സാഹചര്യമുണ്ടാകും. രാസവളമോ കീടനാശിനിയോ ഉപയോഗിച്ചുള്ള കൃഷിരീതികൾ നടക്കാതെ വരും.
മണ്ണിളക്കിയുള്ള ഏതുതരം കൃഷികളും വിലക്കപ്പെടും. 30 ശതമാനം ചരിവുള്ള പ്രദേശങ്ങളിൽ കൃഷിക്കുതന്നെ വിലക്കുണ്ടാകും. പട്ടയഭൂമിയാണെങ്കിൽ പോലും മരം മുറിക്കുന്നതിനടക്കമുള്ള വിലക്കുണ്ടാകും. വീടുകൾ നിർമിക്കാനോ അടിസ്ഥാന സൗകര്യ വികസനത്തിനോ സാധ്യമാകാത്ത സാഹചര്യം സംജാതമാകുമെന്നതാണ് ആശങ്ക.
ശബരിമല വികസനത്തെ ബാധിക്കും
നിലവിൽ വനം പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ടു കർശന നിയന്ത്രണം നിലനിൽക്കുന്ന ശബരിമല പ്രദേശങ്ങൾ പരിസ്ഥിതിലോല മേഖലയിലുൾപ്പെടുത്തി അന്തിമ വിജ്ഞാപനം വന്നാൽ വികസന പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. ശബരിമല പൂങ്കാവനത്തോടു ചേർന്ന പ്രദേശങ്ങളുടെ വികസന പ്രവർത്തനങ്ങളും തടസപ്പെടും. കൊല്ലമുള വില്ലേജിലെ അരയഞ്ഞാലിമൺ, കുരുന്പൻമൂഴി, മണക്കയം, പന്പാവാലി പ്രദേശങ്ങൾ ശബരിമല പൂങ്കാവനത്തോടു ചേർന്നു കിടക്കുന്നവയാണ്.
പെരുനാട് പഞ്ചായത്തിലെ അട്ടത്തോട് പ്രദേശത്തെയും ഇതു ബാധിക്കും. ജനവാസ മേഖലയാണെങ്കിപലും ഇതിന്റെ പരിഗണന ലഭിച്ചിട്ടില്ല. വനാതിർത്തികളും വന്യമൃഗ ശല്യം നേരിടുന്നതുമായ പ്രദേശങ്ങൾ പരിസ്ഥിതി ലോലമായി മാറുന്പോൾ ഇതേ വില്ലേജുകളിൽ അധിവസിക്കുന്ന ആയിരകണക്കിനാളുകൾക്ക് ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിക്കപ്പെട്ടിട്ടില്ല. കൈവശ കർഷകരടക്കം വലിയൊരു ജനവിഭാഗം ഇഎസ്എ പരിധിയിലേക്കു മാറുന്നതോടെ പ്രതിസന്ധികൾ രൂക്ഷമാകും. കാർഷിക മേഖലയിലും വികസനരംഗത്തും പ്രതിസന്ധി ഇതുമൂലമുണ്ടാകാമെന്ന ആശങ്കയാണ് മലയോര ജനതയ്ക്കുള്ളത്.
Tags : Nattuvishesham DistrictNews DeepikaNews ESA Notification