പുത്തൂര്‍ ശ്രീനാരായണപുരം -പന്നിക്കുഴി റോഡ് തകര്‍ന്ന നിലയിൽ
കൊട്ടാരക്കര: പവിത്രേശ്വരം പഞ്ചായത്തിലെ ശ്രീനാരായണപുരം - പന്നിക്കുഴി റോഡ് തകര്‍ന്നു. കാല്‍നട യാത്രപോലും കഴിയാത്തവിധം റോഡ് തകര്‍ന്നതോടെ നാട് തീര്‍ത്തും യാത്രാ ദുരിതത്തിലാണ്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മിച്ചതാണ് റോഡ്. ഉണ്ടാന്മുക്ക്- കാരിക്കല്‍- എസ്എന്‍പുരം- പന്നിക്കുഴി വരെയാണ് റോഡ് അന്ന് നിര്‍മിച്ചത്. പിന്നീട് അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ല.
കുഴികളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് അപകടങ്ങള്‍ക്കു കാരണമാകുന്നു. ഭരണിക്കാവ്- പുത്തൂര്‍ റോഡില്‍ നിന്ന് തിരിഞ്ഞ് പവിത്രേശ്വരം- കല്ലട റോഡുമായി ചേരുന്നതാണ് തകര്‍ച്ചയിലായ റോഡ്. കാരിക്കല്‍ കൊമളത്ത് ജംഗ്ഷനില്‍ നിന്ന് റോഡിന്റെ തകര്‍ച്ച തുടങ്ങുന്നു. വെട്ടിക്കുഴി പാലത്തിന് സമീപത്ത് വലിയ തോതില്‍ വെള്ളക്കെട്ടും ദുരിതവുമാണ്. കയറ്റം കയറിയെത്തിയാല്‍ വീണ്ടും വെള്ളക്കെട്ട് തുടങ്ങും. കാരിക്കുഴി കഴിഞ്ഞുള്ള വാണിവിള ഭാഗത്ത് ടാറിന്റെ പൊടിപോലുമില്ലാത്ത വിധം റോഡ് തകര്‍ന്നു. ഇവിടെ റോഡിന്റെ ഇരുവശങ്ങളിലും വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്.
എസ്എന്‍ പുരം- പന്നിക്കുഴി റോഡ് ടാറിംഗ് നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഒന്നും നടന്നില്ല. റോഡ് ടാറിംഗ് നടത്തണമെന്നാവശ്യപ്പെട്ട് എവര്‍ഷൈന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിന്റെ നേതൃത്വത്തില്‍ ഉല്ലാസ് കോവൂര്‍ എംഎല്‍എക്ക് നിവേദനം നല്കി. പഞ്ചായത്തിലെ ഏക കുടുംബാരോഗ്യ കേന്ദ്രം, രണ്ട് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയിലേക്കെല്ലാം ഈ റോഡു വഴിയാണ് സഞ്ചരിക്കുന്നത്.
റോഡ് നന്നാക്കിയില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തുമെന്ന് ബസ് ഉടമ അറിയിച്ചു. സ്കൂള്‍ ബസുകള്‍ കടന്നുപോകുന്നതും പ്രയാസപ്പെട്ടാണ്. ഓട്ടോയടക്കമുള്ള വാഹനങ്ങള്‍ ഓട്ടം വിളിച്ചാല്‍ വരാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇരുചക്ര വാഹനങ്ങളില്‍ വരുന്നവര്‍ മിക്കപ്പോഴും അപകടത്തില്‍പ്പെടുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് 20 ലക്ഷം രൂപ നവീകരണത്തിന് അനുവദിച്ചിരുന്നു. റോഡിന്റെ വളരെ കുറച്ച് ഭാഗം നവീകരിക്കാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ഇതിന്റെ തുടര്‍ നടപടി ആയിട്ടില്ല.
Tags : Local News Nattuvishesham Kollam