സുൽത്താൻ ബത്തേരി: കല്ലൂർ പുഴയുടെ വിവിധ ഭാഗങ്ങളിൽ തടയണകൾക്ക് ഷട്ടർ സ്ഥാപിക്കാത്തത് മാതമംഗലം, മണ്ണൂർക്കുന്ന്, ചുണ്ടക്കര പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമത്തിന് കാരണമാകുന്നു. കഴിഞ്ഞ വർഷങ്ങളിൽ തടയണകൾക്ക് ഷട്ടർ ഇട്ടതിനാൽ ഈ പ്രദേശങ്ങളിൽ വേനലിൽ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
ഈ വർഷം പാലം നിർമാണം ചൂണ്ടിക്കാട്ടി ചെക് ഡാമുകളിൽ ഷട്ടർ ഇടാൻ ചെറുകിട ജലസേചന വകുപ്പ് അനുമതി നിഷേധിച്ചതാണ് കുടിവെള്ളപ്രശ്നത്തിന് ഇടയാക്കുന്നത്. മണ്ണൂർക്കുന്നിലെ ജലനിധി പദ്ധതിയുടെ ഭാഗമായ കിണറുകളിൽ വെള്ളം വൻതോതിൽ കുറഞ്ഞതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
നന്പിക്കൊല്ലി തടയണയിൽ കൃഷി ആവശ്യം മുൻനിർത്തി ഷട്ടർ സ്ഥാപിച്ചതും കല്ലൂർ പുഴയുടെ താഴ്ന്ന ഭാഗങ്ങളിലേക്ക് ജലപ്രവാഹം കുറയുന്നതിന് കാരണമായി.
കുടിവെള്ളപ്രശ്നം കൂടുതൽ രൂക്ഷമാകാതിരിക്കുന്നതിന് അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.