പ്രതീകാത്മക ചിത്രം
പത്തനംതിട്ട: പട്ടയം ഇല്ലാത്തതിനാൽ ഇടിഞ്ഞു വീഴാറായ വീടിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ കഴിയുന്നില്ലെന്ന പരാതിയിൽ അടിയന്തര നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം. തകർന്നു വീഴാറായ വീട് പുനരുദ്ധരിക്കാൻ വീടിരിക്കുന്ന സ്ഥലമെങ്കിലും പതിച്ചു നൽകാതിരിക്കുന്നത് നീതിയുക്തമല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഭാവിയിൽ റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം പോയിട്ട് അവശേഷിക്കുന്ന വീടിരിക്കുന്ന ഭാഗം പതിച്ചുനൽകാൻ പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ (പത്തനംതിട്ട ഡിവിഷൻ) നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. സ്വന്തം ചെലവിൽ വീടിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ പരാതിക്കാരൻ പന്തളം മുനിസിപ്പൽ സെക്രട്ടറിക്ക് അപേക്ഷ നൽകിയാൽ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
പന്തളം കുരറമ്പാല സൗത്ത് സ്വദേശി ശിവരാമന്റെ പരാതിയിലാണ് നടപടി. പട്ടികജാതി വിഭാഗത്തിലുള്ള പരാതിക്കാരൻ താമസിക്കുന്ന വീടിന് 50 വർഷത്തിനുമേൽ പഴക്കമുണ്ടെന്നും വസ്തുവിന് പട്ടയം ലഭിക്കാത്തതിനാൽ വീട് പുതുക്കിപ്പണിയാനാകുന്നില്ലെന്നും പരാതിയിൽ പറയുന്നു.
റോഡ് വികസനത്തിനുള്ള സ്ഥലത്തിന്റെ ബാക്കി പരാതിക്കാരന് പതിച്ചു നൽകാൻ പൊതുമരാമത്ത് വകുപ്പിന്റെ നിരാക്ഷേപ പത്രം വേണമെന്നും ഇതിനുവേണ്ടി പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയിട്ടുണ്ടെന്നും അടൂർ തഹസിൽദാർ അറിയിച്ചു. പന്തളം മുനിസിപ്പൽ സെക്രട്ടറി, അടൂർ തഹസിൽദാർ, പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയർ എന്നിവർക്കാണ് നിർദേശം നൽകിയത്.