വടക്കഞ്ചേരി: കൃഷിപണികളിലെ കഷ്ടപ്പാടുകളിൽ കർഷകർ വലയുന്നു. രാസവളത്തിന്റെ വിലവർധനവും ക്ഷാമവും വളം ലഭിക്കാനുള്ള നിബന്ധനകളുമാണ് കർഷകരെ വട്ടംകറക്കുന്നത്. രാസവളം ലഭിക്കണമെങ്കിൽ കർഷകൻ കൃഷിസ്ഥലത്തിന്റെ എല്ലാ രേഖകളും സഹിതം പ്രത്യേക ആപ്പിൽ രജിസ്റ്റർ ചെയ്യണം.
കർഷകർക്ക് കഴിയാത്തത്ര പ്രയാസകരമാണ് ഈ ആപ്പിൽ രേഖകൾ സമർപ്പിക്കുക എന്നത്.ഏതെങ്കിലും രാസവളത്തിന് അപേക്ഷിച്ചാൽ എല്ലാ വളങ്ങളും ഒന്നിച്ച് എടുക്കണമെന്ന നിബന്ധനയും കർഷകർക്ക് ഇരുട്ടടിയാവുകയാണ്.ആപ്പിൽ കയറി രജിസ്ട്രേഷൻ നടത്താൻ കഴിയാത്തതിനാൽ രജിസ്ട്രേഷൻ തീയതി നീട്ടണമെന്ന ആവശ്യവും കർഷകർ മുന്നോട്ടുവയ്ക്കുന്നുണ്ട്.
ചില മേഖലകളിൽ ഒന്നാംവിളയുടെ നടീൽ കഴിഞ്ഞ് ഒരുമാസത്തോളമായി. ഈ സമയം ഫാക്ടംഫോസ് വളം ചേർക്കേണ്ടതുണ്ട്.
എന്നാൽ ഫാക്ടംഫോസ് ആവശ്യപ്പെട്ടാൽ ഇതോടൊപ്പം യൂറിയ, പൊട്ടാഷ് എന്നീ വളങ്ങളും വാങ്ങേണ്ട ഗതിക്കേടിലാണ് കർഷകർ. ആവശ്യമില്ലാത്ത വളം അടിച്ചേൽപി ക്കുന്നത് കർഷകരോട് ചെയ്യുന്ന ദ്രോഹമാണെന്നും ഇതു നിലവിലുള്ള കർഷകരെ കൃഷിയിൽനിന്ന് അകറ്റുന്ന നിലപാടാണെന്നും ഇതിനെതിരെ സമരരംഗത്തുവരുമെന്നും കേരള കോൺഗ്രസ്- എം കർഷക യൂണിയൻ ജില്ലാ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
വില്പനക്കാരുടെ ചൂഷണവും കർഷകർ നേരിടുന്നുണ്ട്. ചാക്കുകളിൽ രേഖപ്പെടുത്തിയതിനേക്കാൾ കൂടുതൽ വില ഈടാക്കുന്നതായും കർഷകർക്കു പരാതിയുണ്ട്. യൂറിയക്ക് ചാക്കിൽ രേഖപ്പെടുത്തിയ വിൽപന വില 266.50 രൂപയാണ്. എന്നാൽ ചില്ലറ വിൽപനക്കാർ ഈടാക്കുന്നത് 300 രൂപയും അതിൽ കൂടുതലുമാണെന്നു പറയുന്നു.
കർഷക ദ്രോഹ നടപടിക്കെതിരെ സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കർഷകരെ കൃഷിയിൽ നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കർഷക യൂണിയൻ- എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വിൽസൺ കണ്ണാടൻ അധ്യക്ഷത വഹിച്ചു. അഡ്വ.ടൈറ്റസ് ജോസഫ്,തോമസ് ജോൺ കാരുവള്ളിൽ, ജോസ് വടക്കേക്കര, പി. മോഹൻദാസ് പ്രസംഗിച്ചു.
Tags : Nattuvishesham District News