ആലക്കോട്: വിലയിടിവിൽ തകർന്ന് ഏത്തവാഴ കർഷകർ. സാധാരണ വില വർധിക്കുന്ന സീസൺ ആണിത്. എന്നാൽ, പ്രതീക്ഷയോടെ ഏത്തവാഴ കൃഷി നടത്തിയ കർഷകർ വിലയിടിവിൽ പ്രതിസന്ധിയിലായി. വാഴക്കുലകൾ നിസാരവിലയിൽ വിറ്റഴിക്കേണ്ട അവസ്ഥയാണ്. ഇപ്പോൾ വിപണിയിൽ കർഷകനു ലഭിക്കുന്ന കായ്വില കിലോ 20 രൂപയാണ്. 28 രൂപക്ക് വരെ ചിലയിടങ്ങളിൽ നേന്ത്രപ്പഴം ലഭിക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ അത് 35 രൂപയാണ്.
കൃഷിവകുപ്പിന്റെ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ കൃഷി തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് നീങ്ങേണ്ടിവരുമെന്നും വാഴ കർഷകർ പറയുന്നു. ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലോൺ എടുത്താണ് മിക്ക കർഷകരും കൃഷി നടത്തിയത്. വാഴ വിത്തിനും വളപ്രയോഗത്തിനും പണികൾക്കുമായി ഉയർന്ന ചിലവാണ് ഓരോ കർഷകനും മുടക്കേണ്ടി വന്നത്.
ക്രിസ്മസ്, പുതുവർഷം വേളകളിൽ ഉപയോഗം വർധിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നതാണ്. ഇപ്പോൾ ആ പ്രതീക്ഷയും അസ്തമിച്ച നിലയിലാണ്. ഫെബ്രുവരിയോടെ ഏത്തവാഴ വിളവെടുപ്പ് തീരും. അതോടെ വില വർധിക്കുമെന്ന പ്രതീക്ഷയുണ്ട്. അതുകൊണ്ട് തങ്ങൾക്ക് പ്രത്യേക പ്രയോജനമൊന്നുമില്ലെന്നാണ് കർഷകർ പറയുന്നത്.
Tags : Farmers nattuvishesham local news