ചപ്പാരപ്പടവ് പുഴയിൽ ടൗണിനോട് ചേർന്ന ഭാഗത്ത് മാലിന്യങ്ങൾ നിറഞ്ഞ നിലയിൽ.
ചപ്പാരപ്പടവ്: കഴിഞ്ഞ ആഴ്ചകളിൽ പെയ്ത കനത്ത മഴയെ തുടർന്ന് ചപ്പാരപ്പടവ് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും വിമലശേരി, എരുവാട്ടി എന്നിവിടങ്ങളിലെ വീടുകളിലും വെള്ളം കയറിയതിനെ തുടർന്ന് വലിയ നാശനഷ്ടമാണ് സംഭവിച്ചത്. മലയോരമേഖലയിലെ ഉരുൾപൊട്ടലിനെ തുടർന്ന് പുഴകളും തോടുകളും കരകവിഞ്ഞൊഴുകിയപ്പോൾ ചെളിയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും അടിഞ്ഞുകൂടി. ഈ മാലിന്യങ്ങൾ വലിയ കഷ്ടപ്പാടുകൾ സഹിച്ചാണ് നീക്കംചെയ്തത്. വൈറ്റ് ഗാർഡ് സന്നദ്ധപ്രവർത്തകരും മുസ്ലിംലീഗ് കമ്മിറ്റിയും ഹരിത കർമ്മസേനാംഗങ്ങളും നാട്ടുകാരും ഉൾപ്പെടുന്ന സംഘമാണ് ചപ്പാരപ്പടവ് ടൗൺ ശുചീകരിച്ചത്.
കാലവർഷക്കെടുതിയിൽ വെള്ളം കയറിയ വീട്ടുടമൾക്കും സ്ഥാപന ഉടമകൾക്കും അടിയന്തരസഹായമായി 10,000 രൂപ നൽകുമെന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും ധനസഹായം ലഭിക്കുന്നതിനുള്ള നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് ദുരിതബാധിതർ പറയുന്നു. പ്രളയജലം ഇറങ്ങിയപ്പോൾ ചില പ്രദേശങ്ങളിൽ പഞ്ചായത്തിന്റെ സന്നദ്ധപ്രവർത്തകർ വീട് ശുചീകരിച്ചെങ്കിലും ഭൂരിഭാഗം സ്ഥലങ്ങളിലും സ്വന്തം കൈയിൽ നിന്നും ഭീമമായ തുക മുടക്കിയാണ് ശുചീകരണം നടത്തിയതെന്ന് ദുരിതബാധിതർ പറയുന്നു.
മണ്ണും ചെളിയും നീക്കുന്നതിന് ചെലവായ തുകയെങ്കിലും അനുവദിച്ചുനൽകാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. വെള്ളം താഴ്ന്നപ്പോൾ പുഴയിലും തോടുകളിലും വലിയ തോതിലാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അവശേഷിച്ചത്.
പുഴയരികിലെ മരങ്ങളുടെ ശിഖരങ്ങളിലും പടർപ്പുകളിലും പാലങ്ങളുടെ തൂണുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞിട്ടുണ്ട്. ഇതും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
Tags : Nattuvishesham Districtnews Financial