മംഗലംഡാമിൽനിന്നു ഇടതുകര കനാലിലേക്ക് വെള്ളം തുറന്നപ്പോൾ.
മംഗലംഡാം: കനത്തചൂടിൽ നെൽപ്പാടങ്ങൾ ഉണക്കഭീഷണിയിലായതിനെ തുടർന്ന് മംഗലംഡാമിൽ നിന്നുള്ള വെള്ളം കിഴക്കഞ്ചേരി വഴിയുള്ള ഇടതുകര കനാലിലേക്ക് വിട്ടു. വക്കാല, ചെറുകുന്നം പാടശേഖരങ്ങളിൽ വെള്ളംവറ്റി കതിരുവരുന്ന നെല്ല് ഉണക്ക ഭീഷണിയിലാണെന്ന കർഷകരുടെ പരാതിയെ തുടർന്നാണ് വെള്ളം വിട്ടിട്ടുള്ളത്.
മൂന്നുദിവസം വെള്ളം വിടാനാണ് ഇപ്പോൾ തീരുമാനമെന്നും പാടങ്ങളിൽ വെള്ളമായില്ലെങ്കിൽ കൂടുതൽദിവസം വെള്ളംവിടുമെന്നും ഇറിഗേഷൻ മംഗലംഡാം അസിസ്റ്റന്റ് എൻജിനിയർ ഗോകുൽ പറഞ്ഞു. കനാലുകളിൽ പൊന്തക്കാടും മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നതിനാൽ വെള്ളം ഒഴുകാൻ പ്രയാസമുണ്ട്.
വെള്ളം ആവശ്യമുള്ള വക്കാലപ്രദേശം ഡാമിൽനിന്നു രണ്ടുകിലോമീറ്ററിനുള്ളിലായതിനാൽ കനാലിലെ പൊന്തക്കാടുകൾക്കിടയിലൂടെ ഒഴുകി വെള്ളം പാടങ്ങളിലെത്തും. സെപ്റ്റംബർ ആദ്യത്തിൽ ഒന്നാംവിള കൃഷിക്കായി ഡാമിൽനിന്നു കനാലിലേക്ക് വെള്ളം വിടേണ്ടിവരുന്നത് അപൂർവമാണ്. മഴയില്ലാതെ പകൽ തുടരുന്ന കനത്ത ചൂട് മറ്റു കാർഷിക വിളകൾക്കും വലിയ ദോഷമാണുണ്ടാക്കുന്നത്. മഴക്കുറവിൽ പാൽ ഇല്ലാതെ റബർകർഷകരും ദുരിതത്തിലാണിപ്പോൾ.
Tags : NattuVishasham DistrictNews