ഏഴുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു
കഴക്കൂട്ടം: പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ള ങ്ങളിൽ മോഷണം. പ്രദേശത്തെ സിസി ക്യാമറകൾ കേന്ദ്രീകരിച്ചും സാമൂഹിക വിരുദ്ധരെ കേന്ദ്രീകരിച്ചും ചിറയിൻകീഴ് പോലീസ് അന്വേഷിക്കുന്നുണ്ട്.
അഴൂർക്കടവ് പാലത്തിനു സമീപം കെട്ടിയിട്ടിരുന്ന മത്സ്യബന്ധന വള്ളങ്ങളിലാണ് മോഷണം നടന്നത്. മുതലപ്പൊഴി ഹാർബർ കേന്ദ്രീകരിച്ച് മത്സ്യബന്ധനത്തിനുപയോഗിക്കുന്ന 27 വള്ളങ്ങളുടെ പൂട്ടുപൊളിച്ചാണ് വൻ കവർച്ച നടത്തിയത്. മൂന്നു വള്ളങ്ങളുടെ വിലകൂടിയ എൻജിനുകളും 25 വള്ളങ്ങളിലെ പെട്രോൾ, മണ്ണെണ്ണ ടാങ്കുകളുമാണ് മോഷണം പോയത്. ഏകദേശം ഏഴുലക്ഷത്തോളം രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്.
ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. തിങ്കളാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിനു പോകാനായി ഞായറാഴ്ച വൈകുന്നേരം തൊഴിലാളികൾ വള്ളം കെട്ടിയിട്ടിരിക്കുന്ന അഴൂർക്കടവ് പാലത്തിനു സമീപമെത്തി എൻജിൻ ടാങ്കുകളിൽ പെട്രോൾ നിറച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച മത്സ്യബന്ധനത്തിനായി കടലിൽ പോകാൻ വള്ളത്തിനരികിൽ എത്തിയപ്പോഴാണ് പൂട്ടുപൊളിച്ച് സാധനങ്ങൾ കവർച്ച ചെയ്തതായി തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെ ട്ടത്.
കഠിനംകുളം പുതുക്കുറുച്ചി തെരുവിൽ തൈവിളാകം പ്രദേശത്ത് താമസിക്കുന്ന മാർട്ടിൻ, ബൈജു, സ്റ്റെല്ലസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള വള്ളങ്ങളിലെ എൻജിനുകളാണ് നഷ്ടപ്പെട്ടത്. എൻജിനു മൂന്നിനുംകൂടി ഏകദേശം അഞ്ചു ലക്ഷത്തോളം രൂപ വിലവരും. ഇതിനുപുറമെ 25 വള്ളങ്ങളിലെ എൻജിൻ ടാങ്കുകളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.
കടലിൽ പോകാനായി ഓരോ ടാങ്കിലും 6000 രൂപയുടെ പെട്രോളാണ് നിറച്ചിരുന്നത്. ഇതും നഷ്ടപ്പെട്ടു.