കുന്നപ്പള്ളി-കൊല്ലക്കോട് ചെറുമല, കരിവെട്ടി ഭാഗത്തേക്ക് പോകുന്ന പ്രധാന റോഡ് മഴ പെയ്തതോടെ വെള്ളത്തിലായപ്പോൾ.
പെരിന്തൽമണ്ണ: മഴക്കാലത്ത് കുന്നപ്പള്ളി -കൊല്ലക്കോട് നിവാസികൾക്ക് ദുരിതകാലം. ചെറിയ മഴയിൽ പോലും കൊല്ലക്കോട്, ചെറുമല, കരിവെട്ടി, റെയിലിൻകര പ്രദേശത്തേക്ക് പോകുന്ന പ്രധാന റോഡ് വെള്ളത്തിനടിയിലാകുന്നതും മുന്നൂറിലധികം കുടുംബങ്ങൾ പുറംലോകവുമായി ബന്ധപ്പെടാനാകാതെ ഒറ്റപ്പെടുന്നതും പതിവ് കാഴ്ചയാണ്.
കനത്ത മഴ പെയ്താൽ പ്രദേശം പൂർണമായും വെള്ളക്കെട്ടിലാകുന്നു.
ഇതോടെ ഈ പ്രദേശത്തേക്കുള്ള പ്രധാന പ്രവേശന വഴിയിൽ വെള്ളം കയറി ഗതാഗതം തടസപ്പെടും. മഴവെള്ളപ്പാച്ചിലുണ്ടാകുന്പോൾ പ്രദേശവാസികൾ ആശ്രയിക്കുന്ന എസ്എൻഡിപി റോഡിലെ കൾവർട്ട് നിർമാണം പൂർത്തിയാകാത്തത് ദുരിതം ഇരട്ടിയാക്കുകയാണ്.
ഓരോ മഴക്കാലത്തും പ്രദേശവാസികൾ അനുഭവിക്കുന്ന യാത്രാക്ലേശത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് വാർഡ് കൗണ്‍സിലർ ഫാസിൽ കുന്നപ്പള്ളി പറഞ്ഞു. ശാശ്വത പരിഹാരം റെയിൽവേ അണ്ടർപാസ് യാഥാർഥ്യമാക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
അണ്ടർപാസ് നടപ്പായാൽ മുന്നൂറിലധികം കുടുംബങ്ങളുടെ ദുരിതത്തിന് ആശ്വാസമാകും. പെരിന്തൽമണ്ണ ടൗണിലേക്കും എംഇഎസ് മെഡിക്കൽ കോളജ്, അങ്ങാടിപ്പുറം തളിക്ഷേത്രം, സെന്റ് മേരീസ് കോളജ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കു് എളുപ്പത്തിലും സമയലാഭത്തോടെയും എത്തിച്ചേരാം.
ഇതിനായി സൗത്ത് റെയിൽവേയിൽനിന്ന് പ്രാഥമിക സാധ്യതാ പഠന റിപ്പോർട്ട് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് മുനിസിപ്പൽ കൗണ്‍സിലിനോട് വാർഡ് കൗണ്‍സിലർ ഫാസിൽ അഭ്യർഥിച്ചു.
Tags : Local News Nattuvishesham Malappuram